p

തിരുവനന്തപുരം: എഫ്.സി.ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാർ അനിശ്ചിതകാലത്തേക്ക് സേവനം നിറുത്തിവെച്ച് സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായി.

കുടിശിക തുക ലഭിക്കാത്തതിനെത്തുടർന്ന് ഇന്നു മുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം നിറുത്തി വയ്ക്കുമെന്ന് കരാറുകാർ അറിയിച്ചു. റേഷൻ വസ്തുക്കൾ വിതരണത്തിനെത്തിച്ച വകയിൽ 100 കോടിയോളം രൂപ സപ്ലൈകോ നൽകാനുണ്ടെന്നാണ് അവർ പറയുന്നത്. കഴിഞ്ഞ സെപ്തംബർ മുതലുള്ള തുകയാണിത്. ഒരു ക്വിന്റൽ റേഷൻ വസ്തുക്കൾ വിതരണത്തിനെത്തിച്ചാൽ 70 രൂപയാണ് കരാറുകാർക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് വേണം വാഹന വാടക, ഇന്ധനം, തൊഴിലാളികളുടെ കൂലി തുടങ്ങിയവ കണ്ടെത്താൻ. ബില്ല് സമർപ്പിച്ചാൽ തുക ഉടൻ അനുവദിക്കുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി വിഹിതം സപ്ലൈകോ നേരിട്ട് അടക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി തവണ സപ്ലൈകോയെ സമീപിച്ചെങ്കിലും ചർച്ചക്ക് പോലും വിളിച്ചില്ലെന്ന് കരാറുകാർ പറയുന്നു.