p

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജീവനക്കാർ ഡ്യുട്ടിക്കിടയിൽ അപകട മരണത്തിനും അസ്വഭാവിക മരണത്തിനും വിധേയരായാൽ, അനന്തരാവകാശികൾക്ക് നൽകി വന്നിരുന്ന എക്സ്‌ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഇത് ഉത്തരവായി ഇറങ്ങുന്നതു മുതൽ പ്രാബല്യത്തിലാകും.ഇതുൾപ്പെടെ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.അസ്വാഭാവിക മരണത്തിന് വിശാലമായ നിർവചനം നൽകി കൂടുതൽ പേർക്ക് പ്രയോജനം ലഭ്യമാക്കിയതാണ് പ്രധാന വിശേഷത.പദ്ധതിയനുസരിച്ച്, അപകടത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ചു ലക്ഷം രുപ വരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളിൽ അംഗ വൈകല്യത്തിന് നാലു ലക്ഷം രുപയും, 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യത്തിന് രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകും.അസ്വാഭാവിക മരണം ഉൾപ്പെടെയുളളവ അത്യാഹിതത്തിന്റെ പരിധിയിലാകുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ധന മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

അത്യാഹിതത്തിന്റെ

പരിധിയിൽ

□ഡ്യുട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ

ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയിൽ എഫ്‌.ഐ.ആറിലെ രേഖപ്പെടുത്തലോ, റവന്യു,പൊലീസ് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ ഉണ്ടെങ്കിൽ അത്യാഹിതമായി കണക്കാക്കി സഹായം നൽകും.

□പകർച്ച വ്യാധി (എപ്പിഡമിക്, പാൻഡമിക്) ബാധിതരുടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർ അതേ രോഗബാധയിൽ മരണപ്പെട്ടാലും അസ്വഭാവിക മരണമാകും. ഓഫീസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണമുണ്ടായാലും സഹായം കിട്ടും.


□ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതം ഏൽക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇടയിലെ അപകടം, കുറ്റവാളികളെ പിടി കൂടാനുള്ള നിയമപാലകരുടെ ശ്രമം, രക്ഷാപ്രവർത്തനം, വന്യജീവി ആക്രമണം എന്നിവ മൂലം മരണമുണ്ടായാലും സഹായം ലഭിക്കും.

□ഓഫീസിന്റെ ഭാഗമായ മറ്റ് ജോലികൾ, യാത്ര എന്നിവയ്ക്കിടയിലെ അപകട മരണം കലക്ടർ/വകുപ്പ് മേധാവി/സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയാൽ ഡ്യൂട്ടിക്കിടയിലെ അത്യാഹിതമായി കണക്കാക്കി സഹായം നൽകും.