തിരുവനന്തപുരം: ചെറിയതുറയിൽ സ്വയംസഹായ സംഘങ്ങളുടെ പേരിൽ 25 ലക്ഷത്തിന്റെ ബാങ്ക് വായ്പയെടുത്ത് തട്ടിപ്പ്. വീട്ടമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങൾ തുടങ്ങാൻ 20 വീട്ടമ്മമാരെ ഉൾപ്പെടുത്തി അഞ്ച് സംഘങ്ങൾ രൂപീകരിക്കുകയായിരുന്നു. ഇവരുടെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചയ്ക്കൽ ശാഖയിൽ നിന്ന് 25 ലക്ഷം വായ്പയെടുത്തു. ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യാസൂത്രക.
ബാങ്കിന്റെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. വീട്ടമ്മമാരിൽ നിന്ന് സമാഹരിച്ച തുക പൂവച്ചൽ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് പോയത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാർ മനസിലാക്കിയത്. തങ്ങളുടെ അറിവില്ലാതെയാണ് ഗ്രെയ്സിയും സംഘവും വായ്പ തട്ടിയെടുത്തതെന്നാണ് വീട്ടമ്മമാർ പറയുന്നത്. പണം തിരിച്ചടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യൻ ബാങ്ക്. ഇതോടെ ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മമാർ പറയുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഗ്രെയ്സി, അനീഷ്, അനു, അഖില, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് എന്നിവരെ പ്രതിചേർത്താണ് കേസ്.