തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 28-ാമത് പതിപ്പിന് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് 6ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ 'സുവർണ ചകോരം' ഉൾപ്പെടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരം സമർപ്പിക്കും. മികച്ച സംവിധായകനും പുതുമുഖ സംവിധായനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്–കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് എന്നിവയാണ് നൽകുക. ഇതിന് പുറമേ വിഖ്യാത പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റോഫ് സനൂസിക്ക് 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' പുരസ്‌കാരവും സമ്മാനിക്കും. ചടങ്ങ് ആര് ഉദ്ഘാടനം ചെയ്യുമെന്ന കാര്യത്തിൽ ഇന്നലെ തീരുമാനമായില്ല. മന്ത്രിമാരെല്ലാം നവകേരള യാത്രയിലാണ്. സമാപന ദിനമായ ഇന്ന് 15 ചിത്രങ്ങളുടെ പ്രദർശനം നടക്കും. ബുക്കു ചെയ്യാതെ ഈ സിനിമകൾ കാണാനാകും. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്യുടെ 'ദായം', വിഘ്‌നേഷ് പി.ശശിധരന്റെ 'ഷെഹറസാദെ', വി.ശരത്കുമാറിന്റെ 'നീലമുടി', സതീഷ് ബാബസേനൻ സന്തോഷ് ബാബസേനൻ കൂട്ടുകെട്ടിൽ പിറന്ന 'ആനന്ദ് മൊണാലിസ മരണവും കാത്ത്' എന്നീ സിനിമകൾക്കു പുറമേ ലീല അവിലിയേസിന്റെ 'ടോട്ടം', റിയുസുകെ ഹമാഗുച്ചിയുടെ 'ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റ്' ,ഫർഹാദ് ഡെലാറാം സംവിധാനം ചെയ്ത 'ആഷിലെസ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.ജോനാഥൻ ഗ്ലെയ്സറിന്റെ 'ദി സോൺ ഓഫ് ഇൻട്രസ്റ്റ്', നിക്കോളാജ് ആർസൽ ചിത്രം ദി പ്രോമിസ്ഡ് ലാൻഡ്, ലോയ്ൻ ബോബേക്കയുടെ തണ്ടേഴ്സ് , അഹമ്മദ് യാസിൻ അൽദരാജിയുടെ ഹാങ്ങിങ് ഗാർഡൻസ്, ഹോബം പബൻ കുമാറിന്റെ ജോസഫ്സ് സൺ, ദിവാ ഷാഹ് യുടെ ബഹദൂർ ദി ബ്രേവ്, സന്തോഷ് ശിവന്റെ മോഹ എന്നീ ചിത്രങ്ങളും മേളയുടെ അവസാന ദിനത്തിൽ പ്രദർശനത്തിനെത്തും.

.