pic1

നാഗർകോവിൽ: കാർത്തിക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച വേളിമല കുമാരസ്വാമിക്ക് അഭിഷേകദ്രവ്യങ്ങളുമായി എത്തിയ നേർച്ചകാവടികൾ തക്കലയും പരിസരവും ഭക്തി സാന്ദ്രമാക്കി. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വെള്ളിയാഴ്ച്ച രാവിലെ മുതൽ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തി. ഉച്ചയോടെ പൊലീസ് പൊതുമരാമത്ത് വകുപ്പുകളുടെ കാവടികൾ എത്തിയതോടെ അഭിഷേകചടങ്ങുകൾ തുടങ്ങി. വൈകുന്നേരം വരെ അഭിഷേകം തുടർന്നു. രാത്രി പ്രത്യേക പൂജയും നടന്നു.

 കാവടിയേന്തി പൊലീസുകാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും

തിരുവിതാംകൂർ രാജഭരണകാലം മുതൽക്കെ തുടരുന്ന ആചാരങ്ങളുടെ ഭാഗമായി തക്കലയിൽ നിന്ന് കാവടിയേന്തി പൊലീസ് ഉദ്യോഗസ്ഥരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കുമാരകോവിലിലെത്തി. കുറ്റകൃത്യങ്ങൾ കുറഞ്ഞ് ജനങ്ങൾ സമാധാനമായി ജീവിക്കാൻ വേണ്ടിയാണ് പൊലീസുകാർകാവടിയേന്തുന്നത്. ഇന്നലെ രാവിലെ തക്കല പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും പത്മനാഭപുരം പി.ഡബ്ല്യു.ഡി ഓഫീസിൽ നിന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമാണ് യാത്ര തിരിച്ചത്. രാവിലെ തക്കല പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡി.എസ്.പി പീറ്റർ പോൾ പങ്കെടുത്തു.