കൊച്ചി: കൊച്ചി സിറ്റി പൊലീസും പ്രൊട്ടക്ഷൻ ഒഫ് എമിഗ്രന്റ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ കൊച്ചിയിൽ ലൈസൻസില്ലാത്തെ പ്രവർത്തിച്ചിരുന്ന രണ്ട് റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഒരാൾ അറസ്റ്റിലായി. വിവിധ പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. കളമശേരിയിൽ നടന്ന പരിശോധനയിൽ ഇടപ്പള്ളി ഭുവനേശ്വരി ഇൻഫോടെക് ആൻഡ് മാൻപവർ കൺസൾട്ടൻസി സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് വിദേശ റിക്രൂട്ട്‌മെന്റ് നടത്തിവന്നിരുന്നതെന്ന് കണ്ടെത്തി. സ്ഥാപന ഉടമ കാസർകോട് കൊളത്തൂർ സ്വദേശി പ്രദീപ്കുമാറിനെ (42) കമശേരി പൊലീസ് അറസ്റ്റുചെയ്തു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സീലും ലെറ്റർപാഡും ഉദ്യോഗാർത്ഥികളുമായുള്ള എഗ്രിമെന്റും കണ്ടെടുത്തു. ഈസ്ഥാപനം പൂട്ടിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എറണാകുളം പള്ളിമുക്കിൽ പ്രവർത്തിച്ചിരുന്ന ഇന്നോവേറ്റീവ് ഇന്റർനാഷണൽ റെവലൂഷൻ എന്ന സ്ഥാപനവും അടച്ചുപൂട്ടി. പോളണ്ട്, യുക്രെയിൻ, അസർബൈജാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഈ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. നിരവധി ഉദ്യോഗാർത്ഥികളിൽനിന്ന് പണംവാങ്ങിയെന്ന് പൊലീസ് പറഞ്ഞു.