തിരുവനന്തപുരം : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ജാഗ്രതാ നിർദ്ദേശം നൽകി. ലാബ് സൗകര്യമുള്ള ആശുപത്രികളിൽ കൊവിഡ് ടെസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും കൊവിഡ് ബാധിതരായ രോഗികൾക്ക് കിടത്തി ചികിത്സാ സൗകര്യം വേണ്ടി വന്നാൽ ജനറൽ,ജില്ലാ,താലൂക്ക് ആശുപത്രികളിൽ 10 കിടക്കകൾ വീതം സജ്ജമാക്കണമെന്നും ഡി.എം.ഒ ഡോ.ബിന്ദു മോഹന്റെ സർക്കുലറിലുണ്ട്.പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി,തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് 10കിടക്കകൾ വീതം മാറ്രിവയ്ക്കണം.ഗർഭിണികൾ,മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികൾ, ജീവിതശൈലീ രോഗമുള്ളവർ എന്നിവർക്ക് കൊവിഡ് പകരാതിരിക്കാനുള്ള മുൻകരുതലെടുക്കണം.കൊവിഡ് രോഗികളെ റഫർ ചെയ്യേണ്ട സാഹചര്യം വന്നാൽ ആശുപത്രികളിലെ പി.ആർ.ഒമാർ കൊവിഡ് കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ റഫർ ചെയ്യാവൂ.ആംബുലൻസുകൾ അണുവിമുക്തമാക്കുന്നതിന് കൊവിഡ് ആശുപത്രികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ആവശ്യമായ പി.പി.ഇ കിറ്റുകൾ,ഫേസ് ഷീൽഡുകൾ,പൾസ് ഓക്സീമീറ്റർ എന്നിവ ലഭ്യമാക്കുവാൻ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസറെ സമീപപിക്കണമെന്നും സർക്കുലറിലുണ്ട്.