
കോവളം: ക്രിസ്മസ്,പുതുവത്സരം ആഘോഷിക്കുന്നതിന് കോവളത്ത് എത്തുന്നവരെ വരവേൽക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കോവളം ടൂറിസം പ്രൊമോഷൻ കൗൺസിൽ,കോവളം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങൾ നടക്കുന്നത്. സ്വകാര്യ ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളടക്കമുള്ള ആഘോഷങ്ങൾക്ക് പൊലീസ് ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പുതുവത്സരാഘോഷത്തിന് കനത്ത സുരക്ഷയൊരുക്കാനാണ് തീരുമാനം.
ആഘോഷങ്ങൾക്കുശേഷം രാത്രി 12.30നുള്ളിൽ സഞ്ചാരികൾ തീരംവിട്ട് മടങ്ങണമെന്നുള്ള നിർദേശവും നൽകിയിട്ടുണ്ട്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഉടമകൾക്ക് 29 ഓളം നിർദ്ദേശങ്ങൾ പൊലീസ് നൽകിയിട്ടുണ്ട്.
കോവളം ജംഗ്ഷനിലെ അനിമേഷൻ സെന്ററിലാണ് സുരക്ഷാക്രമീകരണ അവലോകന യോഗം നടന്നത്.ഫോർട്ട് എ.സി പി.ഷാജി,കോവളം സി.ഐ എസ്.ബിജോയ്,എസ്.ഐ അനീഷ് കുമാർ,ജനമൈത്രി പൊലീസ് സി.ആർ.ഒ ബിജു.ടി,എസ്.ഐ രാജേഷ്,ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളായ അഡ്വ.വിജയൻ,കെ.ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്
ഉടമകൾക്കുള്ള നിർദ്ദേശങ്ങൾ
ഡി.ജെ പാർട്ടികൾക്ക് പൊലീസിന്റെ അനുമതി വാങ്ങണം
ഡി.ജെ പാർട്ടിയുടെ സമയം മുൻകൂറായി അറിയിക്കണം
പങ്കെടുക്കുന്നവരുടെ രേഖകൾ സൂക്ഷിക്കണം.
രാത്രി 12ന് ലൈറ്റ് ഒാഫ് ചെയ്യരുത്
മദ്യപിച്ച് സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ അനുവദിക്കരുത്
പി.സി.സി ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ കോവളത്തെ സ്ഥാപനങ്ങളിൽ അനുവദിക്കില്ല.പ്രത്യേക പരിശോധന നടത്തും.
സഞ്ചാരികൾക്കുള്ള നിർദ്ദേശം
ന്യൂഇയർ ദിവസം രാത്രി 10നുശേഷം കോവളം ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
സഞ്ചാരികൾ രാത്രി 8ന് മുൻപ് അതാത് ഹോട്ടലുകളിൽ എത്തണം.
മായക്കുന്ന്,തൊഴിച്ചൽ,സിറോക്ക് ബീച്ച്,ഗ്രോ ബീച്ച്,കോവളം ജംഗ്ഷൻ മുതൽ ഗ്രോ ബിച്ച് വരെ റോഡിന്റെ ഒരു ഭാഗത്ത് ഗതാഗത തടസമില്ലാതെയും പാർക്കിംഗ് ഒരുക്കും.
ബീച്ചിൽ സ്വകാര്യ വ്യക്തികളുടെ കലാപരിപാടികൾ അനുവദിക്കില്ല.
ബീച്ചിൽ ഭയപ്പെടുത്തുന്ന കരിമരുന്ന് പ്രയോഗം അനുവദിക്കില്ല
ഹാളിന് പുറത്തുനടക്കുന്ന ചടങ്ങുകളിൽ സൗണ്ട്സ് സിസ്റ്റം ഉപയോഗിക്കുന്നവർ മുൻകൂറായി മൈക്ക് ഓർഡർ വാങ്ങിയിരിക്കണം.
ബീച്ചിലെ അനധികൃത സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സവാരികൾക്ക് പരിശോധനയുണ്ടാകും