d

മലപ്പുറം: കാട്ടിൽ കാലികളെ മേയ്ക്കാൻ പോയ വൃദ്ധനെ മർദ്ദിച്ചു കൊന്ന കേസിൽ പ്രതിയെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. എടക്കര പാതിരിപ്പാടം ഇരട്ടയാംകുളം മുസ്ല്യാരകത്ത് മൂസയെയാണ് (38) ജഡ്ജി എ.വി ടെല്ലസ് വെറുതെ വിട്ടത്. കുണ്ടൂർ വെളിമിറ്റം കൊടീരി ബാവക്കുത്ത് മമ്മദീസയുടെ മകൻ ഐദ്രു (75) ആണ് കൊല്ലപ്പെട്ടത്. 2005 ജൂലായ് 18ന് രാത്രി എട്ടരയ്ക്ക് കുറുമ്പലങ്ങോട് വെളിമിറ്റം കൊടീരി ഫോറസ്റ്റ് ഷെഡിനടുത്താണ് ഐദ്രുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏറെക്കാലം അന്വേഷണം വഴിമുട്ടി നിന്ന കേസിൽ വിദഗ്ദ്ധ അന്വേഷണം ആവശ്യപ്പെട്ട് ഐദ്രുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് കേസ് മലപ്പുറം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷം 2020 നവംബർ 12നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാലികളെ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 5,​000 രൂപ ഐദ്രു തന്റെ ബൈൽറ്റിൽ സൂക്ഷിച്ചിരുന്നു. ഇത് കവരുന്നതിനായി ഐദ്രുവിനെ പ്രതി വടി, കല്ല് എന്നിവ ഉപയോഗിച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂടെ സ്ഥിരമായി കാലിമേയ്ക്കാൻ പോകുന്ന കുഞ്ഞിമുഹമ്മദ് ആണ് മൃതദേഹം ആദ്യമായി കണ്ടത്. അന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന പി. വിക്രമൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. 46 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 തൊണ്ടിമുതലുകളും ഹാജരാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ മാത്രമായിരുന്നു പ്രോസിക്യൂഷൻ അവലംബിച്ചത്. പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയ പ്രതി നുണ പറഞ്ഞുവെന്ന് തെളിഞ്ഞുവെങ്കിലും ഇത് മാത്രം പ്രതിയെ ശിക്ഷിക്കാൻ മതിയായ തെളിവല്ലെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വേണ്ടി അഡ്വ. എം.പി അബ്ദുൽ ലത്തീഫ് ഹാജരായി.