arrest

കൊല്ലം: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ മാതാവിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എൻ.വിനോദ് ഉത്തരവിട്ടു. പുത്തൂർ കാരിക്കൽ മുറിയിൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളിയെയാണ് (29) ശിക്ഷിച്ചത്.


കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്‌ത കുറ്റത്തിന് ഒരുവർഷം കഠിന തടവും അനുഭവിക്കണം. പ്രതിയായ ഭർത്താവ് മഹേഷിനെ വെറുതെ വിട്ടു.

ഇവക്ക് രണ്ടര വയസുള്ള ആൺകുഞ്ഞുണ്ടായിരുന്നു. 2017 ഒക്ടോബറിൽ അമ്പിളി വീണ്ടും ഗർഭിണിയായപ്പോൾ സ്വകാര്യ ആശുപത്രിയിൽ പോയി ഗർഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഭർത്താവ് വാങ്ങിനൽകിയ ഗർഭഛിദ്ര ഗുളിക കഴിച്ചു. 2018 ഏപ്രിൽ 17ന് അയൽപ്പക്കത്തുള്ള അടുത്ത ബന്ധുവിന്റെ വീട്ടിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ നെഞ്ചിലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.

പിന്നീട് തെരുവ് നായ്ക്കൾ കുഴി മാന്തി പുറത്തെടുത്ത കുഞ്ഞിന്റെ മൃതശരീരം കൊല്ലം പവിത്രേശ്വരം ഗുരുനാഥൻ നട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് പ്രദേശ വാസികളുടെയും ആശാവർക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭാര്യ ഗർഭിണിയാണെന്ന കാര്യം മറച്ച് വയ്ക്കുകയും ഗർഭ ഛിദ്രത്തിന് പലതവണ ശ്രമിക്കുകയും ചെയ്തതായിരുന്നു മഹേഷിനെതിരെയുള്ള കുറ്റം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.

പുത്തൂർ പൊലീസ് എസ്.ഐ ആയിരുന്ന ഡി. ദീപു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ സ്റ്റേഷൻ ഇൻസ്പെക്‌ടർമാരായ ഒ.എ.സുനിൽകുമാർ, ആർ.രതീഷ് കുമാർ, ടി. വിജയകുമാർ എന്നിവരാണ് തുടർന്ന് അന്വേഷണ ചുമതല വഹിച്ചത്.