കോട്ടയം: ജില്ലയിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയിൽ 22 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് നൽകി. ജില്ലയിലെ 175 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ 17 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 44 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഡിസംബർ 19 മുതൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നാല് സ്പെഷൽ സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. കേക്ക്, വൈൻ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന. പരിശോധനഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. രൺദീപ് അറിയിച്ചു. വീടുകൾ കേന്ദ്രീകരിച്ച് കേക്കും പലഹാരങ്ങളും നിർമിച്ച് വിൽപന നടത്തുന്ന ചെറുകിട നിർമാതാക്കളും ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമ പ്രകാരം രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം. അല്ലാത്ത പക്ഷം 10 ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്റ് കമ്മീഷണർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജെ.ബി. ദിവ്യ, നിമ്മി അഗസ്റ്റിൻ, തെരേസലിൻ ലൂയിസ്, നീതു രവികുമാർ, ജി.എസ്. സന്തോഷ് കുമാർ, അക്ഷയ വിജയൻ, നവീൻ ജയിംസ്, സ്നേഹ എസ്. നായർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.