b

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജെയ്സൺ,​ രാവിലെ ചായ കുടിച്ച ശേഷം ഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്നതിനിടെ കൈതെറ്റി താഴെ വീണു. നിലത്ത് വീണുടഞ്ഞ ഗ്ലാസിൻെറ ചില്ലിലൊന്ന് വലതുകാലിൻെറ പെരുവിരലിൽ തട്ടി മുറിഞ്ഞു. മുറിവു കഴുകി മരുന്ന് പുരട്ടിയ ശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ ഭാര്യയ്ക്കൊപ്പം പോയി. ദിവസവും മുറിവിൽ മരുന്നുവച്ചെങ്കിലും ഉണങ്ങുന്ന ലക്ഷണമൊന്നും കണ്ടില്ല. ആദ്യ ആഴ്ച കഴിഞ്ഞതോടെ ഡോക്ടറെ കണ്ടു. അപ്പോഴേക്കും ചെറിയ പനിയും....

തുടർന്നുള്ള പരിശോധനയിൽ മുറിവിൽ പഴുപ്പുണ്ടായി,​ ഉള്ളിലേക്കു വ്യാപിച്ചതായി കണ്ടെത്തി. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്. ഒരുമാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം വീട്ടിലെത്തി. പക്ഷേ മുട്ടിനു താഴ്‌വശം കാലുണ്ടായില്ല. കടുത്തപ്രമേഹം കാരണം മുറിവ് ഉണങ്ങിയില്ലെന്നു മാത്രമല്ല,​ അത് കോശങ്ങളെയും നശിപ്പിച്ചു. നടന്ന് ആശുപത്രിയിലേക്കു പോയ ഒരാൾ, അതുവരെ ആരെയും ആശ്രയിക്കാതെ ജീവിച്ച ഒരാൾക്ക് ദിവസങ്ങൾക്കുള്ളിൽ വലതുകാൽ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?

എന്നാൽ ഇന്നത്തെ യാഥാർത്ഥ്യം ഇതാണ്. ആധുനിക സമൂഹത്തിൽ അനുദിനം വെല്ലുവിളിയുയർത്തുന്ന പ്രമേഹം,​മനുഷ്യന്റെ ജീവനെടുത്ത് സംഹാര താണ്ഡവമാടിയ പഴയ കാലത്തെ പ്ലേഗിൻെറ പുതിയ രൂപമായി മാറിയിരിക്കുന്നു. അത്രത്തോളം ശരവേഗത്തിലാണ് പ്രമേഹം പടരുന്നത്. രാജ്യത്ത് പ്രമേഹരോഗികൾ ശരാശരി 11 ശതമാനമാണ്. എന്നാൽ കേരളത്തിൽ 25.5 ശതമാനവും. കേരളത്തിൽ അഞ്ചിലൊരാൾ പ്രമേഹരോഗിയാണ്. 18ശതമാനം കേരളീയർ പ്രമേഹ രോഗത്തിന്റെ അതിർത്തി രേഖയിലാണ് (പ്രീ ഡയബറ്റിസ്). അടുത്തിടെ ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്)​ പുറത്തുവിട്ട പഠന റിപ്പോർട്ടിലെ കണക്കുകളാണിത്. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഗോവയും (26.4%) പുതുച്ചേരിയും മാതമാണ് (26.3%) നമുക്കു മുന്നിൽ.

വലുപ്പചെറുപ്പമില്ല;

ആരെയും വിഴുങ്ങും

പ്രമേഹരോഗികളെ പോലെ തന്നെ അപകടരമായ സാഹചര്യത്തിലൂടെയാണ് പ്രീ ഡയബറ്റിസ് രോഗികളും കടന്നു പോകുന്നത്. പ്രമേഹം 10 വയസിനു മുകളിലുള്ള കുട്ടികളെപ്പോലും വ്യാപകമായി പിടികൂടുന്നുണ്ട്. നേരത്തെ ഈ പ്രായത്തിലുള്ളവരിൽ ജനിതകപ്രശ്നം കാരണമുള്ള,​ ഇൻസുലിൻ ചികിത്സ വേണ്ടുന്ന ടൈപ്പ് 1 പ്രമേഹമായിരുന്നുവെങ്കിൽ,​ ഇപ്പോൾ മുതിർന്നരെ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളെയും ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 10നും 20നും ഇടയിൽ രോഗബാധിതാകുന്ന കുട്ടികളിൽ 50 ശതമാനത്തോളം പേരിലും മുതിർന്നവരെ ബാധിക്കുന്നതിനു സമാനമായ ടൈപ്പ് 2 പ്രമേഹമാണ്.

രാജ്യത്ത് പ്രമേഹത്തിൻെറ ഹബ്ബായി കേരളം മാറിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 50വയസിനു ശേഷമുള്ള പ്രമേഹം ആധുനിക സമൂഹത്തിന് ഉൾകൊള്ളാനാകുന്ന വസ്തുതയാണ്. എന്നൽ 30-നും 50-നും ഇടയിലുള്ളവരിലും 30-ൽ താഴെയുള്ള യുവജനങ്ങളിലും പ്രമേഹം ഇന്ന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്വയം കുഴിച്ച കുഴിയിൽ വിഴുന്നതു പോലെയാണ് മാറിയ ജീവിത സാഹചര്യത്തിൽ പ്രമേഹത്തിൻെറ പിടിയിൽ ഒരോരുത്തരും എത്തിപ്പെടുന്നത്.


വരിഞ്ഞുമുറുക്കും;

രക്ഷപ്പെടാനാകില്ല

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ,​ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പലരും തുടക്കത്തിൽ ഇത് കണ്ടെത്താറില്ല. പ്രമേഹം ഉയർന്നാൽ ജീവൻ പോലും അപകടത്തിലാകും. അത് പെട്ടന്ന് മരണത്തിലേക്ക് തള്ളിവിടില്ല. ഒരേ സമയം ഒന്നിലധികം അവയവങ്ങളിലേക്ക് പടർന്നു കയറി അവയുടെ പ്രവർത്തനം തകരാറിലാക്കുന്ന ഗുരുതരമായ അവസ്ഥ പലപ്പോഴും പ്രമേഹം സൃഷ്ടിക്കാറുണ്ട്.

ആരോഗ്യരംഗത്ത് ലോകത്തിനു മാതൃകയായി സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളം നടത്തിയിട്ടുള്ളത്. ശിശു, മാതൃ മരണ നിരക്ക് കുറയ്ക്കുന്നതിലും ക്ഷയരോഗ നിർമ്മാർജ്ജനത്തിലും അഞ്ചാംപനിയെ തുരത്തുന്നതിലും ഉൾപ്പെടെ മികച്ച പോരാട്ടം നടത്തിയ സംസ്ഥാനത്തിന് ഇന്ന് അതിവേഗമുള്ള പ്രമേഹ വ്യാപനത്തിനു മുന്നിൽ കാലിടറുകയാണ്. പ്രമേഹരോഗികളോ, ഏതു സമയവും രോഗിയാകും വിധം അതിർത്തി രേഖയിലുള്ളവരോ (പ്രീ ഡയബറ്റിസ്) ഇല്ലാത്ത വീടുകൾ വിരളം. പ്രമേഹം ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലും. സ്ത്രീകളിൽ പോളിസിസ്റ്റിക്ക് ഓവറി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭധാരണം നടക്കാതിരിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രമേഹം കാരണം പലരും നേരിടുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂറോ രോഗങ്ങൾ, വൃക്ക തകരാറുകൾ, കാഴ്ച തകരാറുകൾ.... പ്രമേഹം വരുത്തിവയ്ക്കുന്ന വിനകൾ ഇങ്ങനെ നീളുന്നു.

നാളെ: പകുതിയിലേറെ

ഗർഭിണികളും....