വിതുര: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി. ഇന്നലെ രാവിലെ എട്ടരയോടെ കോൺസ്റ്റബിൾ രജിത്താണ് പൊന്മുടി പൊലീസ് സ്റ്റേഷനു സമീപത്തായി പുള്ളിപ്പുലിയെ കണ്ടത്. റോഡ് മുറിച്ചുകടന്ന പുള്ളിപ്പുലി വനത്തിലേക്ക് കയറിപ്പോയെന്നാണ് പൊലീസുകാരൻ പറഞ്ഞത്.
പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വളരെ ഗൗരവത്തോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കാണുന്നത്. പ്രദേശത്ത് തെരച്ചിലും നിരീക്ഷണവും ശക്തമാക്കി. ഇതുവരെ പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. നേരത്തേ കുരങ്ങനെ പിടിക്കാൻ വൈദ്യുതിപോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റ് ചത്തിരുന്നു. ക്രിസ്‌മസ് - പുതുവർഷ സീസണായതോടെ പൊന്മുടിയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വീണ്ടും കണ്ടെത്തിയതോടെ നാട്ടുകാരും സഞ്ചാരികളും ഭീതിയിലാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പൊന്മുടി,വിതുര പൊലീസും സഞ്ചാരികളെ സഹായിക്കാൻ രംഗത്തുണ്ട്.
സ്റ്റേഷനു സമീപത്തും പൊന്മുടി സ്‌കൂളിനു സമീപത്തും മുമ്പ് പലതവണ പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. കഴിഞ്ഞയാഴ്ച പൊന്മുടി പത്താംവളവിന് സമീപം പുലി ഒരു കേഴമാനെ ഒാടിച്ചുകൊണ്ടുപോകുന്നത് വിനോദസഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൊന്മുടി എസ്റ്റേറ്റിലും പരിസരത്തും പുലി ഭീതി പരത്തിയിട്ടുണ്ട്.