പാലോട്: നന്ദിയോട് പഞ്ചായത്തിൽ വലിയ വേങ്കോട്ടുകോണം, ദ്രവ്യംവെട്ടിയമൂല, കാരിവാൻകുന്ന് മേഖലകളിൽ കാട്ടുപോത്തുശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ പ്രദേശങ്ങളിൽ പകൽ സമയത്തു പോലും ഒറ്റയായും കൂട്ടമായുമെല്ലാം കാട്ടുപോത്തുകളെത്തുകയാണ്. വാഹന സൗകര്യമൊട്ടും തന്നെയില്ലാത്ത വനമേഖലയിൽ കൂടി വിദ്യാർത്ഥികൾ ഭയപ്പാടോടെ കിലോമീറ്ററുകൾ നടന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നത്. റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ കൂടി കാട്ടുപോത്ത് ഭീതിയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പുലർച്ചെ മൂന്ന് മണിയോടെ ടാപ്പിംഗ് ജോലി ആരംഭിച്ചിരുന്ന തൊഴിലാളികളിപ്പോൾ ഏഴു മണിക്ക് ശേഷമാണ് ജോലിക്കിറങ്ങുന്നത്. ഇത് റബ്ബർ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.