
തിരുവനന്തപുരം:കണ്ണൂർ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ.അനിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ പെരുവളത്ത് പറമ്പ സ്വദേശിയായ പരാതിക്കാരന് സ്വന്തമായി കാറുള്ളതിന്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയും വേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് പിഴയായി 3 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്‌ക്കണമെന്നും 25,000 രൂപ കൈക്കൂലി തന്നാൽ ഫൈൻ ഒഴിവാക്കാമെന്ന് താലൂക്ക് അനിൽ കഴിഞ്ഞ മാസം 20ന് പരാതിക്കാരനെ അറിയിച്ചു.
25ന് 10,000രൂപ ആദ്യ ഗഡുവായി കൈപ്പറ്റി. ഫൈൻ ഒഴിവാക്കി എ.പി.എൽ കാർഡ് പുതുതായി അനുവദിച്ചു. പുതിയ കാർഡ് കിട്ടിയെന്ന് വിളിച്ചറിയിപ്പോൾ 5,000 രൂപ കൂടി ആവശ്യപ്പെട്ടു.
പരാതിക്കാരൻ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്നലെ വൈകിട്ട് 4. 45ന് താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് പണം വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർ സുനിൽ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ പ്രവീൺ, നിജേഷ്, ഗിരീഷ്, ശ്രീജിത്ത് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ രാജേഷ്, ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, വിജിൻ, ഹൈറേഷ് എന്നിവരും ഉണ്ടായിരുന്നു.