hi

കിളിമാനൂർ: ബൈക്കിലെത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയിൽ. ഇളമ്പ ടോൾമുക്ക് തെറ്റിക്കുഴിവിള വീട്ടിൽ രാഹുൽരാജ്(27)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ 24ന് രാവിലെ 7.30ഓടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. അടയമൺ, കൊപ്പം ഭാഗത്തു നിന്നും പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ നടന്നുവരികയായിരുന്ന ചെറുനാരകംകോട് സ്വദേശി സുമതി(80) യുടെ 5 ഗ്രാം തൂക്കം വരുന്ന സ്വർണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചെടുത്തത്. വൃദ്ധയുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കൂട്ടുപ്രതിയെ മംഗലപുരം പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രാഹുൽരാജ് ജയിൽവാസത്തിനിടെ പരിചയപ്പെട്ട കൂട്ടാളിയുമായി പുറത്തിറങ്ങിയ ശേഷം ഒറ്റക്ക് സഞ്ചരിക്കുന്ന വയോധികരെ ലക്ഷ്യമിട്ട് പിടിച്ചുപറി തുടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിയിടത്തുനിന്നും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്നും കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മാല മോഷണവും പ്രതിയാണെന്ന് സമതിച്ചതായും ആറ്റിങ്ങൽ, മംഗലപുരം സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളതായും റൗഡി ഹിറ്റ് ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയിട്ടുള്ള ആളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ സി.ഐ ബി.ജയൻ, എസ്.ഐമാരായ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം, എസ്.സി പി.ഒ ഷിജു, ഷാജി, സി.പി.ഒ കിരൺ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.