വെള്ളറട: മലയോര ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കൃഷി ചെയ്ത് കുടുംബം പുലർത്താൻ കഴിയാതെ കർഷകർ. കാട്ടിൽ നിന്നു കൂട്ടമായി എത്തുന്ന വന്യജീവികൾ കർഷകരുടെ നാണ്യവിളകൾ പൂർണമായും നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇവയുടെ ശല്യത്തിന് പരിഹാരം കാണുമെന്ന് അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായി. ഇതുകാരണം നാണ്യവിളകൾ ഒന്നും തന്നെ കൃഷിചെയ്ത് കുടംബം പുലർത്താൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഇപ്പോൾ കാട്ടിൽ നിന്നും എത്തുന്ന കാട്ടുപന്നിയും വാനരപ്പടയും കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ഇവയെ ഓടിച്ചുവിടാമെന്നു കരുതിയാൽ കർഷകരെ തിരിച്ച് ആക്രമിക്കും. ഹെക്ടർ കണക്ക് കൃഷിഭൂമിയാണ് മലയോരത്ത് കൃഷിയിറക്കാൻ കഴിയാതെ തരിശായിട്ടിരിക്കുന്നത്. കർഷിക മേഖലകളിൽ മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് മൃഗങ്ങൾ.
ഉഴുതുമറിച്ച് കൃഷിയിടങ്ങൾ
കപ്പയും വാഴയും നാളികേരവും പച്ചക്കറിയും മറ്റു പഴവർഗങ്ങളൊന്നും തന്നെ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടുപന്നികൾ വാഴയും മരച്ചീനിയും വ്യാപകമായി നശിപ്പിക്കുമ്പോൾ വാനരപ്പടയുടെ കണ്ണ് പഴവർഗങ്ങളിലും പച്ചക്കറികളിലും നാളികേരത്തിലുമാണ്. അത്യാവശ്യം കാപ്പികൃഷിപോലും ചെയ്യാൻ കഴിയുന്നില്ല. പാകമാകാറായ മരച്ചീനിയും വാഴകളും കാട്ടുപന്നികൾ കുത്തിമുറിക്കും. പച്ചക്കറി വള്ളികളും ഇവ പൊട്ടിച്ചുകളയും.
നാളികേരം കിട്ടാനില്ല
നാളികേരത്തിന് ഇപ്പോൾ മലയോരത്തുള്ളവർ മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങിൽ വെള്ളയ്ക്ക പോലും വാനർമാർ വലിച്ച് നശിപ്പിക്കുകയാണ്. നിരവധി തവണ നിവേദനങ്ങളുമായി കർഷകർ മൃഗസംരക്ഷണ വകുപ്പിനെയും മറ്റും സമീപിച്ചെങ്കിലും ഇവയുടെ ശല്യം ഒഴിവാക്കാൻ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.
നാളികേരത്തിന് വില്ലനായി വാനരപ്പട
മാസങ്ങൾക്കു മുമ്പ് വാനരപ്പടയുടെ ശല്യം കാരണം വീട്ടമ്മ ആത്മഹത്യചെയ്തതോടെ കർഷകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുകയും കത്തിപ്പാറയിലെയും അമ്പൂരിയിലെയും ചില പ്രദേശങ്ങളിൽ വനം വകുപ്പ് വാനരൻന്മാരെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചു. ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല. കർഷകരെ രക്ഷിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ മലയോരത്തെ അവശേഷിക്കുന്ന കൃഷികൾ പോലും നശിക്കുന്ന സാഹചര്യമാണുള്ളത്.