കാസർകോട്: സിങ്കപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി മുങ്ങിനടന്ന ആലപ്പുഴ സ്വദേശിയെ ചിറ്റാരിക്കൽ പൊലീസ് അറസ്റ്റുചെയ്തു. കല്ലുമല തെക്കേക്കര ചെറുകുന്നം കനാൽ ജംഗ്ഷനിൽ വിളക്കോട്ടു തറയിൽ എൻ. പ്രസാദ് (55) ആണ് അറസ്റ്റിലായത്.
ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദേശത്തെ തുടർന്ന് എസ്.ഐമാരായ അരുണൻ, കെ.ജി രതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. ജയരാജൻ, സിവിൽ പൊലീസ് ഓഫീസർ സജീഷ്, സാജു എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റുചെയ്തത്.
2022ൽ ചിറ്റാരിക്കൽ നിരത്തുംതട്ട് സ്വദേശി മാത്തുക്കുട്ടിയിൽ നിന്ന് 1,75,500 രൂപയാണ് വാങ്ങിയത്. മംഗളൂരുവിൽ ഇന്റർവ്യൂ നടത്തിയ ശേഷമാണ് പണം വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരിച്ചു ലഭിക്കാത്തതിനെ തുടർന്നാണ് മാത്തുക്കുട്ടി പൊലീസിൽ പരാതി നൽകിയത്. ചിറ്റാരിക്കാലിലും പരിസരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിൽ നോട്ടിസ് പതിച്ചാണ് ഉദ്യോഗാർത്ഥികളെ വലയിലാക്കിയത്. നോട്ടീസിലെ നമ്പർ കണ്ടാണ് മാത്തുക്കുട്ടി പ്രസാദിനെ ബന്ധപ്പെടുന്നത്. മംഗളൂരുവിലെ ഓഫീസിലേക്ക് എത്താൻ പറഞ്ഞു. എ.സി സൗകര്യമുള്ള വലിയ മുറിയിൽ വച്ചായിരുന്നു ഇന്റർവ്യൂ. എന്നാൽ ഈ മുറിയും തട്ടിപ്പിനായി താത്കാലികമായി ഒരുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി