abdul

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട രണ്ടു ട്രെയിനുകളിൽ നിന്നും മാലയും ബാഗും മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി. ആസാം സ്വദേശിയായ നാഗഗോൺ ജില്ലയിൽ കഞ്ചുവ ജെർജെപം അബ്ദുൾ ഹുസൈൻ (23) ആണ് കോട്ടയം റെയിൽവേ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

രാത്രി 10ന് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ കൊല്ലം സ്‌പെഷൽ ട്രെയിൻ ഇവിടെ 45 മിനിറ്റോളം പിടിച്ചിട്ടിരുന്നു. എസ് 5 കമ്പാർട്ട്മെന്റിന്റെ ജനലിന്റെ ഭാഗത്ത് ഇരിക്കുകയായിരുന്നു തൃശൂർ സ്വദേശിനിയായ വീട്ടമ്മ. ഇവർ ട്രെയിൻ നീങ്ങിത്തുടങ്ങിയ സമയത്ത് ചെറുതായി മയങ്ങി. ഇതോടെ പ്രതി ട്രെയിനിനൊപ്പം നടന്നു നീങ്ങിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടമ്മ മാലയിൽ പിടുത്തമിട്ടതിനാൽ ഒരു പവൻ മാത്രമാണ് നഷ്ടമായത്.

തുടർന്ന് പ്രതി, ഈ സമയം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന അമൃത എക്‌സ്പ്രസിനുള്ളിൽ കയറി. അമൃത എക്‌സ്പ്രസിനുള്ളിലെ എസ് 9 കമ്പാർട്ട്‌മെന്റിൽ കയറിയ പ്രതി, ഈ ട്രെയിനിൽ ദിണ്ഡിഗല്ലിനു യാത്ര ചെയ്യുകയായിരുന്ന ബാങ്ക് ജീവനക്കാരിയുടെ ബാഗും കവർന്നു. ബാഗ് കവരുന്നതിനിടെ യാത്രക്കാരി ഉണർന്നതായി സംശയിച്ച പ്രതി ട്രെയിനിൽ നിന്നും ചാടി ഇറങ്ങി. തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്നും രക്ഷപ്പെട്ട പ്രതി, സമീപത്തെ കുറ്റിക്കാടിനുള്ളിൽ ബാഗ് ഉപേക്ഷിച്ചു. ഇതിന് ശേഷം ഫോണും, മാലയുടെ ഭാഗവുമായി പ്രതി രക്ഷപ്പെട്ടു.

തുടർന്ന് , റെയിൽവേ എസ്.എച്ച്.ഒ, റെയിൽവേ എസ്.ഐ സന്തോഷ് , ഗ്രേഡ് എസ്.ഐ ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീപ് വി.ഗ്രൂപ്പിൽ, സിവിൽ പൊലീസ് ഓഫീസർ കെ.സി രാഹുൽ എന്നിവർ ചേർന്ന് അന്വേഷണം നടത്തി. അന്വേഷണത്തിൽ പ്രതി കുട്ടിക്കാനം ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ പ്രതിയെ കണ്ടെത്തിയ റെയിൽവേ പൊലീസ് സംഘം, ഇയാളെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കി.