തൃശൂർ: അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച അന്തർ ജില്ലാ മോഷണസംഘത്തിലെ മൂന്ന് പേരെ തൃശൂർ സിറ്റി ഷാഡോ പൊലീസും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും ചേർന്ന് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതികളായ കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പിൽ വീട്ടിൽ അലൻ തോമസ് (22) , ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടിൽ അമൽ ജോർജ്ജ് (22 ), എരട്ടേൽ വീട്ടിൽ അശ്വിൻ (19 ) എന്നിവരാണ് പിടിയിലായത്.
പതിനേഴാം തിയതി പകൽ അരിയങ്ങാടിയിലെ പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിലെ തൊഴിലാളികളും ഓഫീസ് ജീവനക്കാരും തൊട്ടടുത്ത അവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് പോയ സമയത്ത് ഓഫീസിന്റെ അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനൊടുവിലാണ് മോഷണസംഘം പിടിയിലാകുന്നത്.
അറസ്റ്റിലായ പ്രതികൾക്ക് വിവിധ ജില്ലകളിലായി ബൈക്ക് മോഷണ കേസും, നിരവധി മോഷണ കേസും നിലവിലുണ്ട്. എറണാകുളത്ത് നിന്നും ബസ് മാർഗ്ഗം തൃശൂരിലെത്തിയ സംഘം നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് അരിയങ്ങാടിയിലെത്തിയ സംഘം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കറങ്ങി നടന്ന് ഒടുവിൽ പാതി പൂട്ടിക്കിടക്കുകയായിരുന്ന പ്രിന്റിംഗ് സ്ഥാപനത്തിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ശേഷം ട്രെയിൻ മാർഗ്ഗം ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട സംഘം വിദ്യാർത്ഥികൾ എന്ന നിലയിൽ അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
മോഷണവിവരം അറിഞ്ഞയുടനെ ഇത്തരം സംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നത്. ലഹരിവസ്തുക്കൾ വാങ്ങി ഉപയോഗിക്കാനും, ആഢംബര ജീവിതത്തിനുമായാണ് മോഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ എൻ.ജി.സുവ്രതകുമാർ, എ.എസ്.ഐമാരായ ടി.വി.ജീവൻ, എം.പി.ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജെ.പ്രഭാത്, സിവിൽ പൊലീസ് ഓഫീസർ ഷിബിൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.