
മാവേലിക്കര: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുൻ ഹണിട്രാപ്പ് കേസ് പ്രതി അറസ്റ്റിലായി. തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ സജീറിന്റെ ഭാര്യ സോന എന്നു വിളിക്കുന്ന റുക്സാന ഭാഗ്യവതി (38) യാണ് പിടിയിലായത്. ഫെബ്രുവരിയിൽ മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ നിന്നുമാണ് റുക്സാനയും സംഘവും പണം തട്ടിയെടുത്തത്. ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തു വീട്ടിൽ സുധീഷിനേയും (43) റുക്സാനയുടെ ഭർത്താവായ സജീറിനെയും ഈ കേസിൽ നേരത്തേ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന റുക്സാനയെ കണ്ടെത്തുന്നതിന് ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എസ്.ഐ എബി.എം.എസ്, എ.എസ്.ഐ സജുമോൾ എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ റുക്സർ എന്നിവരടങ്ങിയ സംഘമാണ് തൃശൂർ വടക്കാഞ്ചേരിയിൽ നിന്ന് റുക്സാനയെ പിടികൂടിയത്. സംസ്ഥാനത്തുടനീളം സമാനമായ തട്ടിപ്പു കേസുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്സാനയെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊച്ചിയിൽ നേരത്തേ ഹണിട്രാപ് കേസിൽ പിടിക്കപ്പെട്ടിട്ടുള്ളയാളാണ് റുക്സാന.