
കേരള - യു.പി മത്സരം ഇന്ന് മുതൽ ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ
ആലപ്പുഴ : ആലപ്പുഴ ൽ ആദ്യമായി ആതിഥ്യം വഹിക്കുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തുടക്കം. എസ്.ഡി കോളേജ് ഗ്രൗണ്ടിൽ കേരളവും ഉത്തർ പ്രദേശും തമ്മിലുള്ള മത്സരം രാവിലെ 9.30ന് ആരംഭിക്കും.
രാജ്യാന്തര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെ ക്യാപ്ടൻസിയിലാണ് സീസണിന് തുടക്കം കുറിക്കാൻ കേരളം ഇറങ്ങുന്നത്. വെങ്കിട്ടരമണയാണ് മുഖ്യ പരിശീലകൻ. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുൽദീപ് യാദവ് അടക്കമുള്ളവർ യു.പിക്കുവേണ്ടി കളത്തിലിറങ്ങും. ഇരുടീമുകളും ഇവിടെ രണ്ടുദിവസത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയാണ് മത്സരത്തിനിറങ്ങുന്നത്. ബാറ്റിംഗിന് അനുകൂലമാണെന്ന് പ്രതീക്ഷക്കുന്ന പിച്ചിൽ ടോസ് നിർണായകമാണ്.
2018-19 സീസണിൽ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ൽ ക്വാർട്ടറിലെത്തിയിരുന്നു. സഞ്ജു സാംസൺ ഇന്ന് കളത്തിലിറങ്ങുമോയെന്ന് ഉറപ്പായിട്ടില്ല. ഒമ്പതിനാണ് ടോസ്. സത്യജിത് സദ്ബായിയാണ് മാച്ച് റഫറി. എം. മുഹമ്മദ് റാഫി, നിഖിൽ എ. പട്വർധൻ എന്നിവരാണ് അമ്പയർമാർ.
കേരളടീമിന്റെ ക്യാമ്പുകൾ സ്ഥിരമായി നടക്കാറുണ്ടെങ്കിലും എസ്.ഡി കോളജ് ഗ്രൗണ്ട് രഞ്ജിട്രോഫി മത്സരത്തിന് ആദ്യമായാണ് ബി.സി.സി.ഐ അനുമതി നൽകിയത്. ഔട്ട്ഫീൽഡും പിച്ചും മികച്ചതാണ്. മഴ പെയ്താൽ ഗ്രൗണ്ടിലെ വെള്ളം ഒപ്പിയെടുക്കുന്ന സൂപ്പർ സോപ്പറടക്കമുള്ള ആധുനികസൗകര്യങ്ങൾ മൈതാനത്തുണ്ട്.
ടീമുകൾ ഇവരിൽ നിന്ന്
കേരളം : സഞ്ജു സാംസൺ(ക്യാപ്ടൻ), രോഹൻ.എസ്.കുന്നുമ്മൽ(വൈസ് ക്യാപ്ടൻ),കൃഷ്ണ പ്രസാദ്,ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം, സച്ചിൻ ബേബി,വിഷ്ണു വിനോദ്,അക്ഷയ് ചന്ദ്രൻ,ശ്രേയസ് ഗോപാൽ, ജലജ് സക്സേന,വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി,വിശ്വേശ്വർ എ സുരേഷ്, നിതീഷ് എം.ഡി,ബേസിൽ എൻ.പി,വിഷ്ണുരാജ്
യു.പി : ആര്യൻ ജുയാൽ (ക്യാപ്ടൻ), മാധവ് കൗഷിക്ക്,സമർത്ഥ് സിംഗ്,കരൺ ശർമ്മ,പ്രിൻസ് യാദവ്,റിങ്കു സിംഗ്, സമീർ റിസ്‌വി,ധ്രുവ് ജുറേൽ,ആകാശ് ദീപ് നാഥ്,പ്രിയം ഗാർഗ്,യഷ് ദയാൽ,കുൽദീപ് യാദവ്, അങ്കിത് രാജ്പുത്ത്,കാർത്തിക് ത്യാഗി, സൗരഭ് കുമാർ.