
മാന്നാർ: ആത്മബോധോദയ സംഘസ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ കല്‌പനപ്രകാരം സർവദോഷ ശാന്തിക്കും ഈശ്വരാനുഗ്രഹത്തിനും ലോകസമാധാനത്തിനും വേണ്ടി നടത്താറുള്ള പന്ത്രണ്ടു വെള്ളിയാഴ്ച വ്രതസമാപനവും തീർത്ഥാടനവും കുട്ടംപേരൂർ ശ്രീശുഭാനന്ദാനന്ദാലയാശ്രമത്തെ ഭക്തി സാന്ദ്രമാക്കി. ഇരുമുടിക്കെട്ടുമായും വാഹന ഘോഷയാത്രയായും നൂറുകണക്കിന് ഭക്തജനങ്ങളും സന്യസ്തരും സംബന്ധിച്ചു. രാവിലെ 9ന് ശുഭാനന്ദ ഗുരുദേവന്റെ ഛായാചിത്രം ദേവരഥത്തിൽ അലങ്കരിച്ച് മുത്തുക്കുട, താലപ്പൊലി, ചെണ്ടമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ആലുമ്മൂട് ശിവപാർവതിക്ഷേത്രത്തിൽ നിന്നാരംഭിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശ്രീശുഭാനന്ദാനന്ദാലയാശ്രമത്തിൽ എത്തിയതോടെ ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് ഇരുമുടിക്കെട്ട് സമർപ്പണം, നേർച്ച സ്വീകരണം, ഗുരുദക്ഷിണ, പുഷ്പാർച്ചന, പ്രാർത്ഥന, സമൂഹസദ്യ എന്നിവ നടന്നു.
ഉച്ചക്ക് 2ന് ആശ്രമസെക്രട്ടറി പി.കെ.രാധാകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ തീർത്ഥാടന സമ്മേളനം പരുമലസെമിനാരി മാനേജർ ഫാ.കെ.വി പോൾ റമ്പാൻ ഉദ്ഘാടനം ചെയ്തു. ആശ്രമ ട്രഷറർ ബിനു ശിവരാമൻ സ്വാഗതവും ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവൻ അനുഗ്രഹപ്രഭാഷണവും നടത്തി. പാറശ്ശാല ശുഭാനന്ദ ദ്വാരകാശ്രമം മഠാധിപതി സ്വാമി സത്യാനന്ദജി, പി.എം.എ സലാം മുസ്‌ലിയാർ, അവദൂത് ഗുരുപ്രസാദ്‌ജി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആശ്രമ കൺവീനർ സാബു സേനൻ നന്ദി പറഞ്ഞു.