
അമ്പലപ്പുഴ: ഭവനവായ്‌പ ലഭിക്കാത്തതിന്റെ വിഷമത്തിൽ കീടനാശിനി കഴിച്ച് കർഷകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് കനകമംഗലം വീട്ടിൽ സുന്ദരേശനാണ് (55) ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ടാണ് തെങ്ങിനടിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി സുന്ദരേശൻ കഴിച്ചത്. ഉടൻ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്ത സുന്ദരേശനെ വാർഡിലേക്ക് മാറ്റി.
ലൈഫ് പദ്ധതിയിൽ വീടിനായി രണ്ടു ലക്ഷം രൂപ സുന്ദരേശന് ലഭിച്ചിന്നു. എന്നാൽ അടിത്തറ പൂർത്തിയായപ്പോൾ 4 ലക്ഷം രൂപ ചെലവായി. ബാക്കികൂടി പണിതാലേ അടുത്ത ഗഡു ലഭിക്കൂ എന്നറിഞ്ഞതോടെ അമ്പലപ്പുഴ കനറാ ബാങ്ക് ശാഖയിൽ വായ്പയ്‌ക്ക് അപേക്ഷിച്ചു. ആവശ്യമായ രേഖകളും സമർപ്പിച്ചു. എന്നാൽ സുന്ദരേശന്റെ പേരിലുള്ള വാഹന വായ്പ അടച്ചാലേ സിബിൽ സ്കാേർ ഉയരൂവെന്ന് ബാങ്കറിയിച്ചു. തുടർന്ന് മറ്റൊരു ബാങ്കിലുണ്ടായിരുന്ന വാഹന വായ്പ അടച്ചു തീർത്തു. വീണ്ടും കാനറ ബാങ്കിനെ സമീപിച്ചെങ്കിലും വായ്‌പ നൽകിയില്ല. ഇതേത്തുടർന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
 നെല്ലിന്റെ പണവും കിട്ടാനുണ്ട്
ഷെഡിലാണ് സുന്ദരേശന്റെയും കുടുംബത്തിന്റെയും താമസം. കിടപ്പു രോഗിയായ അമ്മ കനകമ്മയും വാഹനാപകടത്തിൽ കാലൊടിഞ്ഞ ഭാര്യ ദീപയും മകൻ അഖിലുമാണ് വീട്ടിലുള്ളത്. ഗ്രേസിംഗ് ബ്ലോക്കിൽ നാല് ഏക്കർ നിലവും അപ്പാത്തിക്കരി പാടശേഖരത്ത് ഒരേക്കറും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം സപ്ലൈകോയ്ക്ക് നൽകിയ 75 ക്വിന്റൽ നെല്ലിന്റെ വിലയായ 2 ലക്ഷം രൂപ ലഭിച്ചിട്ടില്ല. കടം വാങ്ങിയും സ്വർണം പണയം വച്ചുമാണ് കൃഷിയിറക്കുന്നതെന്നും, പണം ലഭിച്ചാൽ കടക്കാർക്ക് കൊടുക്കാനേ തികയൂവെന്നും സുന്ദരേശൻ പറഞ്ഞു.