ആലപ്പുഴ : ചില്ലറ വ്യാപാരത്തിനെത്തിച്ച എട്ടുകിലോയിലധികം കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ എം.മഹേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.
ചാരുംമൂട് പാലമൂട് ജംഗ്ഷന് സമീപം താമസിക്കുന്ന നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ ഷൈജു ഖാനെന്ന ഖാൻ മൻസിലിൽ ഖാൻ പി.കെയുടെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിലാണ് അറസ്റ്റ്. മലപ്പുറം പെരിന്തൽമണ്ണ രാമപുരത്ത് നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾ ലത്തീഫ്(35), വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ് കുമാർ (46), അടൂർ പള്ളിക്കൽ പഴകുളം പന്ത്രാക്കുഴി വീട്ടിൽ ഷാഹുൽ ജമാൽ എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ബൈജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. അബ്ദുൾ ലത്തീഫ് നിരവധി മയക്കുമരുന്ന് കേസിലും, സുമേഷ് കൊലപാതക കേസിലും പ്രതിയാണ്.മൂന്നാം പ്രതി ഷാഹുൽ ജമാൽ ഷൈജു ഖാന്റെ സഹായിയാണ്. പ്രതികളെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എൻ. പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം. റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ആർ റഹീം,എസ് ദിലീഷ്, എസ് സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജീന വില്യംസ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.