ആലപ്പുഴ: ഈ വർഷം മലയാളം എഴുതാനും വായിക്കാനും കൂടുതൽ ഭായിമാർ രംഗത്തെത്തും. സാക്ഷരതാമിഷൻ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലയാളം പഠനം വ്യാപിപ്പിക്കാൻ വേണ്ടി നടപ്പാക്കുന്ന 'ചങ്ങാതി' പദ്ധതിയാണ് പഠനത്തിന് സഹായകമാകുന്നത്. ജില്ലയിൽ ഈ വർഷം ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മലയാള ഭാഷയ്ക്കൊപ്പം കേരള സംസ്ക്കാരവും ഇഴചേർത്താവും ചങ്ങാതിയുടെ പഠന രീതി. ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരാണ് സർവേ നടത്തുന്നത്. ഓരോ വർഷവും പഠനത്തിനായി ഓരോ പഞ്ചായത്തുകൾ വീതം തിരഞ്ഞെടുക്കുകയാണ്. പെരുമ്പാവൂർ നഗരസഭയിലാണ് കേരളത്തിലാദ്യം നടപ്പാക്കിയത്. പിന്നീട് എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തുകളിൽ വീതം തുടങ്ങി. ആലപ്പുഴ ജില്ലയിൽ 2018ൽ മണ്ണഞ്ചേരിയിലും 2019ൽ പാണാവള്ളിയിലും 2022-23ൽ എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലും ചങ്ങാതി പദ്ധതി നടപ്പാക്കി.
കൊവിഡ്കാലത്ത് മുടങ്ങിയെങ്കിലും കഴിഞ്ഞവർഷം പദ്ധതി പുനരാരംഭിച്ചു. ആദ്യഘട്ടത്തിൽ ചേന്നം പള്ളിപ്പുറം ഭാഗത്തെ വിവിധ വാർഡുകളിൽ സാക്ഷരതാ പ്രേരക്മാർ മുഖേന സർവേ നടത്തിയിരുന്നു. തുടർന്നാണ് എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ സർവേ നടക്കുന്നത്. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യഘട്ടം. ഇത്തവണ വ്യവസായ സ്ഥാപനങ്ങളിലും ഇവർ താമസിക്കുന്ന ഷെൽട്ടറുകളിലും വോളന്റിയർമാർ നേരിട്ടെത്തി വിവരം ശേഖരിക്കും.
ജോലി കഴിഞ്ഞ് ക്ലാസ്
#അന്യ സംസ്ഥാന തൊഴിലാളികളെ നേരിൽ കണ്ട് സർവേ
# ക്രോഡീകരണത്തിന് ശേഷം ക്ലാസിന് പറ്റിയ സ്ഥലം കണ്ടെത്തും
#ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകും
#പത്തോളം കേന്ദ്രങ്ങളിൽ ക്ലാസ് തുറക്കും
ഹമാരി മലയാളം
ഇവർക്ക് ക്ലാസുകൾക്കായി ഉപയോഗിക്കുന്നത് 'ഹമാരി മലയാളം' എന്ന പാഠപുസ്തകമാണ് . മൂന്നുമാസമാണ് പഠനകാലയളവ്. സർവേയുടെ രണ്ടാംദിനത്തിൽത്തന്നെ ഇരുനൂറോളംപേരെ കണ്ടെത്തിയിരുന്നു. 2018 മണ്ണഞ്ചേരിയിൽ നിന്ന് 126 പേരും 2019 ൽ എഴുപുന്നയുിൽ നിന്ന് 128 പേരും 2022 പാണാവള്ളിയിൽ നിന്ന് 133 പേരും പരീക്ഷ എഴുതിയിട്ടുണ്ട്. ഈ വർഷം റെക്കാഡ് എണ്ണം വിദ്യാർത്ഥികളുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഇത്തവണ ധാരാളം പേർ മലയാളം പഠിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. റെക്കാഡ് എണ്ണം അന്യ സംസ്ഥാന തൊഴിലാളികളായ പഠിതാക്കളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
- കെ.വി.രതീഷ്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ