ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിതാ - ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായ യുവതി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ ആശാ ശരത് (36) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. പെട്ടെന്നാണ് രോഗി അസ്വസ്ഥത പ്രകടിപ്പിച്ചത്. കടപ്പുറം ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കൾ പ്രതിഷേധിച്ചതോടെയാണ് അരമണിക്കൂറിനുശേഷം ആശയെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ലാപ്രോസ്‌കോപിക് സർജറിക്ക് സാധാരണ സങ്കീർണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു മുമ്പ് നടത്തിയ പരിശോധനയിൽ രോഗി ആരോഗ്യവതിയായിരുന്നെന്നും, പിന്നീടാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായതെന്നും കടപ്പുറം ആശുപത്രി അധികൃതർ പറഞ്ഞു.