ആലപ്പുഴ : ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിതചാർജ്ജ് ഈടാക്കുന്നത് തടയാൻ ജില്ലയിൽ ഓട്ടോകൾക്ക് ഫെയർ മീറ്റർ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരപ്രദേശങ്ങളായ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽപ്പോലും മീറ്റർ പ്രവർത്തിപ്പിക്കാൻ ഡ്രൈവർമാർ മടിക്കുകയാണ്.

തോന്നുന്ന ചാർജ്ജാണ് ഓരോരുത്തരും ഈടാക്കുന്നത്. മീറ്ററിന് പുറമേ മതിയായ രേഖകൾ ഇല്ലാത്ത ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർ.ടി.ഒയും എൻഫോഴ്സ്മെന്റും നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു. ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷ്വറൻസ്, ടാക്സ് എന്നിവ ഇല്ലാത്തതിനും മീറ്റർ പ്രവർത്തിപ്പിക്കാത്തതിനുമാണ് നടപടി.

പാസഞ്ചർ ഓട്ടോകൾ 25,000ൽ അധികം

ജില്ലയിൽ ആറു നഗരസഭകളിലും പഞ്ചായത്ത് പ്രദേശത്തുമായി 25,000ൽ അധികം പാസഞ്ചർ ഓട്ടോകൾ സർവീസ് നടത്തുന്നതായാണ് പ്രാഥമിക കണക്ക്. ഇവയ്ക്ക് മുഴുവൻ ഫെയർ മീറ്റർ നിർബന്ധമാക്കുക പ്രായോഗികമല്ല. ഗ്രാമപ്രദേശങ്ങളിൽ വൺസൈഡ് ചാർജ് ഈടാക്കുമ്പോൾ തിരികെ വരുമ്പോൾ യാത്രക്കാരെ ലഭിച്ചില്ലെങ്കിൽ സർവീസ് നഷ്ടമാകും. ഫെയർ മീറ്റർ ഘടിപ്പിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ പ്രാദേശിക സ്വഭാവം കണക്കിലെടുത്ത് വിശദമായ ചർച്ച വേണം.

പിഴ 250

മീറ്റർ ഇല്ലെങ്കിൽ 250രൂപയാണ് സാധാരണ പിഴയായി ഈടാക്കുന്നത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് 2000രൂപ വരെ പിഴ ഈടാക്കാൻ മോട്ടോർ വാഹന നിയമത്തിലുണ്ട്.

നഗരപ്രദേശങ്ങളിലെ ഓട്ടോകളിൽ മീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തനസജ്ജമല്ല. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിൽ കുറ്റക്കാർക്കെതിരെ പിഴയും നിയമനടപടിയും സ്വീകരിച്ചു വരികയാണ്

- ആർ.ടി.ഒ, ആലപ്പുഴ