ആലപ്പുഴ: ലൈസൻസില്ലാത്ത മുഴുവൻ ഊന്നി -ചീന വലകളും നീക്കം ചെയ്യാനുള്ള ഫിഷറീസ് വകുപ്പിന്റെ തീരുമാനം ഉൾനാടൻ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കും. ദൈനംദിന ജീവിതത്തിന് പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികളെ ദുരിതത്തിലാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായി.
അരൂക്കുറ്റി മുതൽ പുന്നമടവരെയും കായംകുളം കായലിലും ആണ് ഊന്നി- ചീനവലകളുള്ളത്. ലൈസൻസ് എടുക്കാത്ത ഉടമകൾ മാറ്റിയില്ലെങ്കിൽ അധികൃതർ നേരിട്ടെത്തി നീക്കം ചെയ്ത ശേഷം പിഴ ഈടാക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം ഊന്നി-ചീനവലകൾ ഉള്ളത് ആലപ്പുഴ ജില്ലയിലാണ്. 30,000ൽ അധികം തൊഴിലാളികളാണ് വേമ്പനാട്ട് , കായംകുളം കായലുകളിൽ ഈ വലകൾ ഉപയോഗിക്കുന്നത്.
ലൈസൻസ് വരുന്നതോടെ, പരമ്പരാഗതമായി വലകൾ സ്ഥാപിച്ചിരുന്ന പാട്ടസ്ഥലത്ത് തൊഴിലാളികളുടെ അവകാശം നഷ്ടപ്പെടാം. ആറ് മാസത്തിനുള്ളിൽ ലൈസൻസ് നേടുകയോ പുതുക്കുകയോ ചെയ്യണം. മുമ്പ് വർഷം 125 രൂപ അടച്ചാൽ മതിയായിരുന്നു. പിന്നീട് നിരക്കുകൾ 300, 400, 500 എന്നിങ്ങനെ സ്‌ളാബുകളിലായി. വീണ്ടും ലൈസൻസ് പുതുക്കൽ ഫീസ് വർദ്ധിപ്പിച്ചു. ഇനിയങ്ങോട്ട് വലിയ തുക അടയ്‌ക്കേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ലൈസൻസ് സമ്പ്രദായം പരമ്പരാഗതമായി വലകൾ ഉപയോഗിക്കുന്നവർക്ക് ദോഷകരമല്ലെന്നാണ് വകുപ്പിന്റെ നിലപാട്.
നഷ്ടപരിഹാരം കുറവ്
ദേശീയ ജലപാതയ്ക്കുവേണ്ടി ഉൾനാടൻ ജലാശയങ്ങളിലെ 620 ഊന്നിവലകളും ചീനവലകളും നീക്കം ചെയ്തപ്പോൾ ലൈസൻസുള്ളവയ്ക്ക് 2.5 ലക്ഷവും മറ്റുള്ളവർക്ക് 1.5 ലക്ഷവുമാണ് ലഭിച്ചത്. എന്നാൽ ലൈസൻസിന്റെ പേരിൽ നഷ്ടപരിഹാരം നൽകാതെയാണ് വലകൾ നീക്കാൻ ശ്രമിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
3.4 മീറ്ററിൽ കൂടുതൽ വായ്‌വട്ടം പാടില്ല
രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാതെ ചീനവലകൾ, ഊന്നി വലകൾ പാടില്ല
പ്രത്യേക രീതിയിലോ കണ്ണിവലിപ്പം ഉള്ളതോ ആയ വലകൾ പാടില്ല
3.4 മീറ്ററിൽ കൂടുതൽ വായ് വട്ടമുള്ള ഊന്നിവല അനുവദിക്കില്ല
മത്സ്യസംരക്ഷിത പ്രദേശങ്ങളിലും മത്സ്യസങ്കേതങ്ങളിലും മത്സ്യബന്ധനം പാടില്ല
ഉൾനാടൻ ജലാശയങ്ങളിലെ തൊള്ളായിരത്തോളം ഊന്നി - ചീന വലകൾക്ക് ലൈസൻസില്ല എന്ന പേരിൽ നീക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണം. നഷ്ടപരിഹാരം നൽകാതെയാണ് പൊളിക്കാൻ ശ്രമിക്കുന്നത്. പഴയകാലത്തെ പാട്ടാവകാശം നിലനിർത്തണം
- വി.ദിനകരൻ, ജനറൽ സെക്രട്ടറി,ധീവരസഭ
"പരമ്പരാഗതമായി തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളെയും ലൈസൻസ് പരിധിയിൽ നിന്ന് ഒഴിവാക്കണം. തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണം
രാധാകൃഷ്ണൻ, മത്സ്യതൊഴിലാളി
ആകെ തൊഴിലാളികൾ: 30,000ൽ അധികം
ഊന്നിവലകൾ : 620
ലൈസൻസ് ഫീസ് സ്ളാബ്
300, 400, 500