
ആലപ്പുഴ: കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തവർക്കുപോലും തൂക്കുകയർ ലഭിക്കത്തക്കവിധം നിർണായകമായിരുന്നു രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ തെളിവുകളും സാക്ഷിമൊഴികളും. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന പ്രതിഭാഗം വാദത്തിന്റെ മുനയൊടിച്ചത് മൊബൈൽഫോണിലുണ്ടായിരുന്ന കൊലപാതക ആസൂത്രണ പദ്ധതിയുടെ തെളിവുകളാണ്. ചേർത്തലയിലെ നന്ദുവധക്കേസിന് പകരമായി കൂട്ടത്തിലാരെങ്കിലും ആക്രമിക്കപ്പെട്ടാൽ പകരക്കാരായി ആലപ്പുഴ നഗരത്തിലും പുറത്തുമുള്ള അരഡസനിലധികം പേരെയാണ് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ സ്കെച്ച് ചെയ്തിരുന്നത്. ലക്ഷ്യമിട്ട നേതാക്കളുടെ പേരും വിലാസവുമുൾപ്പെടെയുള്ള തെളിവുകൾ കേസിലെ മൂന്നാം പ്രതിയായ അനൂപിന്റ ഭാര്യയുടെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന് കണ്ടെത്താനായതോടെ കൊലപാതകത്തിലെ ആസൂത്രണവും ഗൂഢാലോചനയും പകൽപോലെ വ്യക്തമായി. കേസിൽ നിർണായകമായ ഈ ഡിജിറ്റൽ തെളിവ് കോടതി അതീവ ഗൗരവത്തോടെയാണ് പരിഗണിച്ചത്. രൺജിത്ത് ശ്രീനിവാസന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും പുറത്തിറങ്ങിയാൽപ്പോലും രക്ഷപ്പെടാനാവാത്ത വിധം ആയുധങ്ങളുമായി പ്രതികൾ വീട് വളഞ്ഞതും കൊലപാതകം നടത്തിയ രീതിയുമെല്ലാം കൃത്യത്തെ തീവ്രവാദസ്വഭാവമുള്ളതാക്കി മാറ്റി. കേസിൽ ദൃക്സാക്ഷികളായിരുന്ന രൺജിത്ത് ശ്രീനിവാന്റെ അമ്മ, ഭാര്യ, മകൾ എന്നിവരുടെയും വീട്ടിലേക്ക് പ്രതികൾ എത്തിച്ചേരുന്നതും തിരികെപോകുന്നതും കണ്ട സാക്ഷികളുടെയും മൊഴികളും പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളും മൃതദേഹത്തിൽ കാണപ്പെട്ട പരിക്കുകളുടെ സ്വഭാവമുൾപ്പെടെ അന്വേഷണ സംഘം ഹാജരാക്കിയ മുഴുവൻ തെളിവുകളും അരുംകൊലയുടെ ചുരുളഴിക്കുന്നതായി. കൃത്യത്തിനുപയോഗിച്ച മുഴുവൻ ആയുധങ്ങളും പ്രതികൾ സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനങ്ങളും കൊലപാതകത്തിന് ലഭ്യമായ സഹായങ്ങളുമെല്ലാം കിറുകൃത്യമായി കണ്ടെത്തിയതാണ് അന്വേഷണ സംഘത്തിന്റെ എടുത്തുപറയത്തക്ക മികവ്. ആലപ്പുഴ എസ്.പിയായിരുന്ന ജയ്ദേവിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജയരാജ്, കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പിയായിരുന്ന ഇപ്പോഴത്തെ ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, സി. ഐ മാരായ അരുൺ, വിനോദ്, രാജേഷ് എന്നിവരുൾപ്പെട്ട അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിൽപ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും പ്രോസിക്യൂഷൻ ആശ്രയിച്ചു.
പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡിഷ്യൽ ഓഫീസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, സെൻട്രൽ ഗവ. അഡിഷണൽ സ്റ്റാൻഡിംഗ് കൗൺസിലായ ഹരീഷ് കാട്ടൂർ, പ്രതാപ് പടിക്കലിന്റെ ജൂനിയറായ ശില്പ എന്നിവരായിരുന്നു പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.
 മരണ ശിക്ഷയിലും കൂസാതെ പ്രതികൾ
രൺജിത്ത് കൊലപാതക കേസ് പ്രതികൾ വധശിക്ഷയാണെന്നറിഞ്ഞിട്ടും ഭാവഭേദമില്ലാതെയാണ് പെരുമാറിയത്. ജയിലിലേക്ക് പോകുമ്പോൾ മാധ്യപ്രവർത്തകരുടെ ചോദ്യങ്ങോട് അവർ പ്രതികരിച്ചില്ല.
രൺജിത് ശ്രീനിവാസന്റെ മക്കൾ, ഭാര്യ, മാതാവ്, അനുജൻ എന്നിവരാണ് ആദ്യം കോടതിയിൽ നിന്ന് പുറത്തേക്ക് വന്നത്. ഇവരോടൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഗോപകുമാറും ഉണ്ടായിരുന്നു. ഇവർക്ക് പിന്നാലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ കോടതി വളപ്പിൽ മാധ്യമങ്ങളെ കണ്ടു.