a

മാവേലിക്കര: യു.കെയിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാവേലിക്കര ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര പൂവിത്തറയിൽ വീട്ടിൽ മിഥുൻ മുരളിയുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കോട്ടയം ഗാന്ധിനഗർ അതിരമ്പുഴ പൈങ്കിൽ വീട്ടിൽ നിന്നും ഏറ്റുമാനൂർ പേരൂരിൽ താമസമാക്കിയ ബെയ്‌സിൽ ലിജു (24)വിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരിരേ കുണ്ടറ പോലീസ് സ്റ്റേഷനിലടക്കം വിസ തട്ടിപ്പ് കേസുകൾ ഉണ്ട്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഉദ്യോഗാർഥികളെ മെഡിക്കൽ പരിശോധന നടത്തിച്ച ശേഷം വിസ ഓൺലൈനായി മൊബൈൽ ഫോണിൽ എത്തും എന്ന് പറഞ്ഞു വിമാന ടിക്കറ്റിന്റെ കോപ്പി നൽകുന്നതാണ് പതിവ്. പിന്നീട് തട്ടിപ്പിന് ഇരയായവർ ഇയാളെ സമീപിക്കുമ്പോൾ ഒഴിഞ്ഞു മാറിയും ഫോൺ എടുക്കാതെയും നടക്കും. ആളുകളിൽ നിന്ന് വാങ്ങുന്ന പണം ഗോവ, ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ പോയി ധൂർത്തടിച്ചു തീർക്കുകയും പണം തീരുമ്പോൾ വീണ്ടും നവ മാധ്യമങ്ങളിൽ കൂടി പരസ്യം നൽകുകയുമാണ് ചെയ്യുന്നത്.

മാവേലിക്കര സി.ഐ സി.ശ്രീജിത്ത്‌, എസ്.ഐ നിസാർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ രമേശ്‌, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു, ലിമു, ഷാനവാസ്‌, സുനീഷ്, ജവഹർ, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.