
ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് ശ്യാമവർണത്തിലുള്ള രാംലല്ലയെ (ബാലനായ രാമൻ). രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.
പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയ മൂന്ന് വിഗ്രഹങ്ങളിൽ കൃഷ്ണശിലയിൽ കൊത്തിയ വിഗ്രഹമാണ് അന്തിമമായി തീരുമാനിച്ചത്.
പൊക്കം 51 ഇഞ്ച്. അഞ്ച് വയസുകാരന്റെ ഓമനത്തവും മഹാവിഷ്ണുവിന്റെ
ദൈവികതയും ഒരു രാജാവിന്റെ അന്തസും വിഗ്രഹത്തിനുണ്ടെന്നും ചമ്പത് റായി പറഞ്ഞു. പാലും മറ്റ് അഭിഷേക ദ്രവ്യങ്ങളുമായുള്ള സമ്പർക്കത്തിൽ കേടാവാത്ത ശിലയിലാണ് വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രസമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഗർഭഗൃഹത്തിലാണ് (ശ്രീകോവിൽ) രാംലല്ലയെ പ്രതിഷ്ഠിക്കുന്നത്. ചിത്രം പുറത്തുവിട്ടിട്ടില്ല. നേരത്തേ, സീതാസമേതനായ രാമന്റെ ചിത്രം കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി എക്സിലൂടെ പുറത്തുവിട്ടിരുന്നു.
രാമനും സീതയും തങ്ക സിംഹാസനത്തിൽ ഇരിക്കുന്ന വിഗ്രഹം ഒന്നാംനിലയിലാകും പ്രതിഷ്ഠിക്കുകയെന്നും ചമ്പത് റായി അറിയിച്ചു. സമീപത്ത് ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നനൻ എന്നിവരും തൊഴുകൈയോടെ മുട്ടുകുത്തി ഹനുമാനും. ഇവിടത്തെ നിർമ്മാണം തീരാൻ എട്ട് മാസം വരെയെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 22ന് തുറക്കുന്ന ക്ഷേത്രത്തിൽ, വാരാണസിയിലെ പുരോഹിതൻ ലക്ഷമീകാന്ത് ദിക്ഷിത് ആയിരിക്കും മുഖ്യകാർമികത്വം വഹിക്കുക. ഇതിനിടെ, ഗായിക ഗീതാബെൻ റബാരിയുടെ രാംഭജൻ മോദി എക്സിൽ പോസ്റ്റ് ചെയ്തു. രാംലല്ലയെ സ്വാഗതം ചെയ്യുന്ന ഭജൻ വികാരപരമാണെന്നും കുറിച്ചു.
കർണാടകയിൽ പ്രത്യേക പൂജ
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും മഹാമംഗള ആരതിയും നടത്താൻ കർണാടക സർക്കാർ നിർദ്ദേശിച്ചു. പ്രാണപ്രതിഷ്ഠ നടക്കുന്ന അതേസമയത്താവും പൂജയും ആരതിയും എന്ന് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.