rajnath

ന്യൂഡൽഹി: ഉഭയകക്ഷി-പ്രതിരോധ മേഖലയിലെ തന്ത്രപരവും സുരക്ഷാപരവുമായ ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യു.കെയിലെത്തി.

രണ്ട് ദിവസമാണ് സന്ദർശനം. 22 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി യു.കെ സന്ദർശിക്കുന്നത്.

മൂന്ന് സേനാ വിഭാഗങ്ങളുടെയും ഡി.ആർ.ഡി.ഒ, ഡിഫൻസ് പ്രൊഡക്‌ഷൻ വിഭാഗങ്ങളിലെയും പ്രതിനിധികളുടെ ഉന്നതതല പ്രതിനിധി സംഘം ഒപ്പമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് എന്നിവരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്‌ച നടത്തും. ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ സ്മാരകങ്ങൾ സന്ദർശിക്കും.

2022 ഏപ്രിലിൽ അന്നത്തെ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ ഇന്ത്യ-യു.കെ പ്രതിരോധ പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് രാജ്നാഥ് സിംഗിന്റെ സന്ദർശനം.

കഴിഞ്ഞ സെപ്‌തംബറിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ മോദിയും സുനകുമായി നടത്തിയ ചർച്ചകൾക്കും തുടർച്ചയുണ്ടാകും.

യു.കെയുമായി സൈനിക സഹകരണം ആഴത്തിലാക്കാനും ശക്തമായ പ്രതിരോധ വ്യാവസായിക പങ്കാളിത്തം രൂപപ്പെടുത്താനും സന്ദർശനം ലക്ഷ്യമിടുന്നു. റോൾസ് റോയ്‌സ്, ജി ഇ (നേവൽ) യു.കെ, എം.ബി.ഡി.എ (യു.കെ) എന്നിവയുമായുള്ള പ്രതിരോധ പദ്ധതികളും വിലയിരുത്തും. ഇന്ത്യയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാൻ യു.കെ സാങ്കേതികവിദ്യാ കൈമാറ്റവും ആവശ്യപ്പെടും. യു.കെയിലെ ഖാലിസ്ഥാൻ അനുകൂല അക്രമ സംഭവങ്ങളിൽ ഇന്ത്യയ്‌ക്കുള്ള ആശങ്കയും രാജ്നാഥ് സിംഗ് അറിയിക്കും.