
ന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്‌ണ ജന്മഭൂമി തർക്കത്തിൽ സുപ്രീംകോടതി ഇടപെടൽ. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ അഭിഭാഷക കമ്മിഷന്റെ പരിശോധന നടത്താനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ചിന്റെ നടപടി. 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏത് സ്ഥിതിയിലായിരുന്നോ, ആ സ്ഥിതിയിൽ തന്നെ തുടരണമെന്ന 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. മസ്ജിദ് പൊളിക്കണമെന്ന ഹർജികൾ തള്ളണമെന്ന തങ്ങളുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതിൽ തീരുമാനമെടുക്കും മുൻപ് പരിശോധന നടത്താൻ ഉത്തരവിട്ടുവെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. തസ്നീം അഹമ്മദി സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഹൈക്കോടതിക്ക് വാദം കേൾക്കൽ തുടരാം. ക്ഷേത്രമൂർത്തിയായ ശ്രീകൃഷ്ണ വിരാജ്മനെ ഒന്നാം കക്ഷിയാക്കി ആറുപേർ സമർപ്പിച്ച അപേക്ഷയിലായിരുന്നു അലഹബാദ് ഹൈക്കോടതി പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഈ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ജനുവരി 23നകം മറുപടി സമർപ്പിക്കണം. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ 13.37 ഏക്കർ ഭൂമിയാണ് തർക്കപ്രദേശം.