
അയോദ്ധ്യ:ചടങ്ങ് വീക്ഷിക്കാൻ ആറായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. വി.ഐ.പികളെ ലക്‌നൗവിൽ നിന്ന് ക്ഷേത്രത്തിലെത്തിക്കാൻ ഗ്രീൻ കോറിഡോർ തുറന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ച സമുന്നത ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി ചടങ്ങിനെത്തുമോയെന്ന് ഏവരും ഉറ്രുനോക്കുന്നുണ്ട്. നടൻ രജനീകാന്ത്, ക്രിക്കറ്ര് താരം അനിൽ കുംബ്ലെ തുടങ്ങിവർ ഇന്നലെ അയോദ്ധ്യയിലെത്തി. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങി ബോളിവുഡ് താരങ്ങൾക്കും ക്ഷണമുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചടങ്ങിനെത്തില്ല. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ എത്തിയേക്കും. അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എത്തില്ല.
മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നില്ല. പകരം സ്വാമി അമൃത സ്വരൂപാനന്ദ പുരിയാണ് എത്തുന്നത്. രാജ്യത്തെ 150-ൽപ്പരം ഗുരുപരമ്പരകളിലെ ആചാര്യന്മാർ പ്രാണപ്രതിഷ്ഠ ചടങ്ങിന് അനുഗ്രഹവുമായി എത്തും. ആദിവാസി, ഗിരിവാസി തുടങ്ങി ഗോത്രവർഗ പാരമ്പര്യത്തിൽ നിന്ന് 50ൽപ്പരം പ്രതിനിധികളും പങ്കെടുക്കും. 55 രാജ്യങ്ങളിലെ 100ൽപ്പരം പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.