 
കൊച്ചി: എറണാകുളത്ത് സർവീസ് ആരംഭിക്കാനുള്ള ജലഗതാഗത വകുപ്പിന്റെ രണ്ട് കറ്റാമരൻ ബോട്ടുകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെത്തും. ഏഴ് ബോട്ടുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിൽ അഞ്ച് ബോട്ടുകൾ സർവീസ് ആരംഭിച്ചു.
100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. ചെലവ് കുറഞ്ഞതും ആധുനിക സജ്ജീകരണങ്ങളോടു കൂടിയതുമാണ് പുതിയ ബോട്ട്. പഴയ ബോട്ടുകൾക്കു പകരമായാണ് ഇരട്ട എൻജിൻ ഡീസൽ ഫൈബർ ബോട്ടുകൾ എത്തുന്നത്. ജില്ലയിലെ പഴഞ്ചൻ ബോട്ടുകൾ എല്ലാം ഒഴിവാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം.
അരൂർ ആസ്ഥാനമായുള്ള പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ് ബോട്ടിന്റെ രൂപ കല്പനയും നിർമ്മാണവും. 1.45 കോടി രൂപയാണ് ചെലവ്. കേരളത്തിൽ ആദ്യമായാണ് 100 സീറ്റിംഗ് കപ്പാസിറ്റിയുള്ള അത്യാധുനിക ബോട്ട് എത്തുന്നതെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
എറണാകുളം-ഫോർട്ടുകൊച്ചി
വൈപ്പിൻ റൂട്ടുകളിൽ
എറണാകുളം-ഫോർട്ടുകൊച്ചി, വൈപ്പിൻ റൂട്ടിലാണ് പുതിയ ബോട്ട് സർവീസ് നടത്തുക. ഫൈബർ ബോട്ടുകൾ മറ്റ് ബോട്ടുകളെ അപേക്ഷിച്ച് ഏറെ സുരക്ഷിതമാണ്. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിശോധനയോടെയാണ് ബോട്ട് നിർമ്മാണം.
കറ്റാമരൻ ബോട്ട്
രണ്ട് ഹള്ളുകളുള്ള ബോട്ടുകളാണ് കറ്റാമരൻ ബോട്ടുകൾ. ആടിയുലയില്ല. സഞ്ചരിക്കുമ്പോൾ ഓളം കുറവ്. മറ്റ് ബോട്ടുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതം. മറിയാനുള്ള സാദ്ധ്യത കുറവ്.
ബോട്ടിന്റെ പ്രത്യേകതകൾ
സീറ്റിംഗ് കപ്പാസിറ്റി................. 100
നിർമ്മാണ ചെലവ് .................1.45 കോടി
വലുപ്പം നീളം: 20 മീ, വീതി ................. 7 മീ
വേഗം ................. 7 നോട്ടിക്കൽ മൈൽ