
□പ്രശ്നം വേണ്ടത്ര ജീവനക്കാരുടെ അഭാവം
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ കോൺടാക്ട് ക്ളാസുകളെടുക്കുന്ന അദ്ധ്യാപകരിൽ ഭൂരിഭാഗം പേർക്കും മാസങ്ങളായി പ്രതിഫലമില്ല. ഫണ്ടില്ലാത്തതല്ല, കൊല്ലത്തെ ആസ്ഥാനത്തും മേഖലാ കേന്ദ്രങ്ങളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ബില്ലുകൾ യഥാസമയം പാസാക്കി നല്കാനാവാത്തതാണ് പ്രശ്നം.
വിവിധ ജില്ലകളിലെ 23 പ്രമുഖ കോളേജുകളിലുള്ള സർവകലാശാലയുടെ ലേണേഴ്സ് സപ്പോർട്ട് സെന്ററുകളിൽ അവധി ദിനങ്ങളിലെ ക്ളാസെടുക്കുന്നത് സർക്കാർ, എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകരും യു.ജി.സി യോഗ്യതയുള്ള മറ്റുള്ളവരുമാണ്. ഇത്തരം 600ലേറെ അദ്ധ്യാപകരാണ് സർവകലാശാലയുടെ നട്ടെല്ല്. പല സെന്ററുകളിലും ജൂലായ്ക്കു ശേഷം പ്രതിഫലം നല്കിയിട്ടില്ല. ജൂലായ്. ആഗസ്റ്റ് മാസങ്ങളിലെ തുക ഇന്നലെ കുറേപ്പേരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഒരു മാസത്തിനകം ബില്ല് പാസാക്കാറുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.എറണാകുളം മഹാരാജാസ്, തലശേരി ബ്രണ്ണൻ, പട്ടാമ്പി ശ്രീനീലകണ്ഠ ഉൾപ്പെടെ 35 ബാച്ചുകൾ പഠിക്കുന്ന കോളേജുകളിൽ നൂറോളം വീതം അദ്ധ്യാപകരുണ്ട്. പി.ജി. അദ്ധ്യാപകർക്ക് 950 രൂപ, ഡിഗ്രി ക്ളാസെടുക്കുന്നവർക്ക് 750 എന്നിങ്ങനെയാണ് ഓരോ ക്ളാസിനും പ്രതിഫലം.
മൂന്ന് അഡ്മിഷനാണ് സർവകലാശാലയിൽ നടന്നത്. ആദ്യ രണ്ടു വർഷം 6000ൽ താഴെ വിദ്യാർത്ഥികളെത്തി. കഴിഞ്ഞ വർഷം 16000 പേർ. ഈ വർഷം ഇതിലേറെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷ. പുതിയ നാല് ഡിഗ്രി കോഴ്സുകൾക്കും രണ്ട്
പി.ജി കോഴ്സുകൾക്കും കൂടി യു.ജി.സി അംഗീകാരം ലഭിച്ചതോടെ കോഴ്സുകളുടെ എണ്ണം 28 ആയി. കൂടുതൽ ജീവനക്കാരെ നിയമിക്കുകയോ, ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തില്ലെങ്കിൽ മൊത്തം പ്രവർത്തനം അവതാളത്തിലാവും. കൊല്ലം, പട്ടാമ്പി, തലശേരി റീജിയണൽ സെന്ററുകളിൽ ഡയറക്ടർമാരില്ലാതായിട്ട് മാസങ്ങളായി.
വേണം 200 പോസ്റ്റുകൾ
ഡെപ്യൂട്ടേഷൻ, കരാർ വ്യവസ്ഥക്കാരാണ് സർവകലാശാലയിലെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർ. ഇരുനൂറോളം തസ്തികകൾ പുതുതായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സർക്കാരിന് കത്ത് നല്കിയെങ്കിലും തീരുമാനമായില്ല.
'ലേണേഴ്സ് സപ്പോർട്ട് സെന്ററുകളിലെ അദ്ധ്യാപകർക്ക് പ്രതിഫലം വൈകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല.'
ഡോ. പി.എം. മുബാരക് പാഷ
-വൈസ് ചാൻസലർ