
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ സുന്ദറിനെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരെ സർക്കാർ നല്കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പ്രതിക്ക് നോട്ടീസ് നല്കാൻ നിർദ്ദേശിച്ചു. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ 29ന് പരിഗണിക്കും.
2021 ജൂൺ 30നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ അറസ്റ്റുചെയ്തത്. എന്നാൽ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കട്ടപ്പന ഫാസ്റ്റ്ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.
കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നും അപ്പീലിൽ സർക്കാർ ആരോപിക്കുന്നു. മൂന്നുവയസുമുതൽ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്നുമാണ് സർക്കാർ വാദം.