bhoomi

രണ്ടിടത്തും ഭൂമി തരംമാറ്റൽ അദാലത്ത് ഫെബ്രുവരി 17നെന്ന് സൂചന

കൊച്ചി: നികത്തുനിലം കരഭൂമിയാക്കാൻ ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ ആർ.ഡി.ഒ. ഓഫീസുകളിൽ കയറിയിറങ്ങി മടുത്തവർക്ക് സമാശ്വാസമായി റവന്യൂ മന്ത്രി പങ്കെടുക്കുന്ന പ്രത്യേക അദാലത്ത് ഫെബ്രുവരിയിൽ നടക്കും.

രണ്ടിടത്തും ഫെബ്രുവരി 17ന് നടക്കുമെന്നാണ് സൂചന. രാവിലെ മൂവാറ്റുപുഴയിലും ഉച്ചയ്ക്ക് ശേഷം ഫോർട്ടുകൊച്ചിയിലുമാകും അദാലത്ത്.

25 സെന്റ് പരിധിക്കുള്ളിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുക. 2023 ഡിസംബർ വരെ കുടിശികയായ ഇത്തരം എല്ലാ അപേക്ഷകളും പരിഗണിക്കും. സംസ്ഥാനത്ത് 1,18,253 തരംമാറ്റ അപേക്ഷകളാണ് തീരുമാനമാകാനുള്ളത്.

കഴിഞ്ഞ ഡിസംബർ 31 വരെ ലഭിച്ച ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെ14,754 അപേക്ഷകളും മൂവാറ്റുപുഴയിലെ 4500 ഓളം എണ്ണവുമാണ് പരിഗണിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് രണ്ട് ആർ.ഡി.ഒ ഓഫീസുകളിലെയും ജീവനക്കാർ. മന്ത്രി നേരിട്ടു പങ്കെടുക്കുന്നതിനാൽ ഊർജിതമായി അദാലത്തിന്റെ പണികളിലാണ് ഉദ്യോഗസ്ഥർ.

ഫോർട്ടുകൊച്ചിയിൽ എട്ട് ജൂനിയർ സൂപ്രണ്ടുമാരെയും 20 ക്ളാർക്കുമാരെയും മൂവാറ്റുപുഴയിൽ രണ്ട് ജൂനിയർ സൂപ്രണ്ടുമാരെയും പത്ത് ക്ളാർക്കുമാരെയും ഈ ജോലികൾക്കായി പ്രത്യേകം നിയമിച്ചിട്ടുണ്ടെങ്കിലും

നിശ്ചിത തീയതിക്കകം ഈ അപേക്ഷകളുടെയെല്ലാം പരിശോധന പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയുണ്ട്. പരിശോധന പൂർത്തിയാക്കിയ അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കൂ.

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

അദാലത്തിൽ ഹാജരാകാനുള്ള സന്ദേശവും ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺനമ്പരിലേക്ക് എസ്.എം.എസ് അയക്കും. അക്ഷയ കേന്ദ്രത്തിന്റെ നമ്പരാണ് അപേക്ഷയിലെങ്കിൽ ഈ നമ്പരിലേക്ക് സന്ദേശം ലഭിക്കും. അക്ഷയയുടെ സേവനം ഉപയോഗിച്ച അപേക്ഷകർ അവരെ ബന്ധപ്പെട്ട് അദാലത്തിൽ തങ്ങളുടെ അപേക്ഷ പരിഗണിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. നിർദ്ദേശങ്ങൾ നൽകിയിട്ടും രേഖകൾ ഹാജരാക്കാത്ത അപേക്ഷകർക്ക് തപാലിലൂടെയും അറിയിപ്പ് നൽകും. എന്നിട്ടും ഹാജരായില്ലെങ്കിൽ അപേക്ഷ നിരസിക്കും. തീർപ്പാക്കുന്ന അപേക്ഷകളിൽ തരംമാറ്റ ഉത്തരവുകൾ അന്ന് തന്നെ നൽകും. ഫീസ് അടയ്ക്കുന്നതിൽ ഒരു തടസവും ഉണ്ടാകാതെ നോക്കും.

സംസ്ഥാനത്ത് ആകെ അപേക്ഷകൾ : 1,18,253

അദാലത്തിൽ പരിഗണിക്കുന്നത്

ഫോർട്ടുകൊച്ചി : 14,754

മൂവാറ്റുപുഴ : 4,500