
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഭൂഗർഭ പാതയും പരിഗണനയിൽ. ആലുവ മുതൽ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. അങ്കമാലിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തിൽ (സിയാൽ) അവസാനിക്കുന്ന ഈ പാതയിലെ ഒടുവിലെ സ്‌റ്റേഷൻ ഭൂഗർഭ സ്റ്റേഷനായി നിർമ്മിക്കാനാണ് കെ.എം.ആർ.എൽ തീരുമാനം. സർക്കാരിന്റെ പരിഗണനയിലുള്ള മൂന്നാം ഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്‌റ്റേഷനായിരിക്കും സിയാലിലേത്. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിർമ്മിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗർഭ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് സി.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കൽ ഇതിനകം പൂർത്തിയായി. മാർച്ച് 31 മുമ്പ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും. 2.5 കി.മി. സീ പോർട്ട് എയർ പോർട്ട് റോഡും പാലാരിവട്ടം കുന്നുപുറം പദ്ധതി പ്രദേശത്തെ ജോലികളും ഈ വർഷം തന്നെ പൂർത്തിയാക്കും. രണ്ടാം ഘട്ടം രണ്ട് വർഷത്തികം പൂർത്തിയാക്കായാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.
മെട്രോ സ്റ്റേഷനിൽ
ചെക്കിംഗ്
മെട്രോയിൽ കയറി സിയാൽ സ്റ്റേഷനിലിറങ്ങാൻ അവിടെ നിന്ന് ചെക്കിംഗും പൂർത്തിയാക്കാം ! സംഗതി സത്യമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെ.എം.ആർ.എൽ നിർമ്മിക്കുന്ന സ്റ്റേഷൻ ഈ വിധമായിരിക്കും. മെട്രോയിൽ വന്നിറങ്ങുന്നവർക്ക് ചെക്കിംഗ് ചെയ്ത് ലിഫ്റ്റ് വഴി വിമാനത്തവാളത്തിലെത്താം. ഇവിടെ നിന്നും സുഖമായി യാത്ര തുടരാം. ഈ വിധം അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയാണ് വിപുവമായ സ്റ്റേഷൻ സിയാലിൽ നിർമ്മിക്കുന്നത്.
14.5 ലക്ഷം യാത്രക്കാർ
വൻ ഹിറ്റായ കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ യാത്ര ചെയ്തത് 14.5 ലക്ഷം പേർ. പ്രതിദിനം 5660 യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ ഒമ്പത് ജലമെട്രോ സ്‌റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയായി. ഇവിടങ്ങളിൽ നിന്ന് ഉടൻ സർവീസ് ആരംഭിക്കും. കൊച്ചി കപ്പൽശാലയിൽ 23 ബോട്ടുകളാണ് ജലമെട്രായ്ക്കായി നിർമ്മിക്കുന്നത്. ഇതിൽ 12 ബോട്ട് മാത്രമേ കെ.എം.ആർ.എല്ലിന് ലഭിച്ചിട്ടുള്ളൂ. ശേഷിക്കുന്നവ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആർ.എൽ.