
കൊച്ചി: ഒരു നാടിനെ വെള്ളത്തിൽ മുക്കാൻ ശേഷിയുണ്ടെന്നു ഹൈക്കോടതിയും സർക്കാർ ഏജൻസികളും കണ്ടെത്തിയിട്ടും പൊളിക്കാത്ത വടുതല ബണ്ടിനെക്കുറിച്ച് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടും നടപടിയില്ല. ഡിസംബർ എട്ടിന് കളമശേരിയിലെ സദസിലാണ് സോഷ്യൽ വെൽഫെയർ ആക്‌ഷൻ അലയൻസ് സൊസൈറ്റി (സ്വാസ് ) മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.
33 ദിവസം കഴിഞ്ഞിട്ടും പരാതി ഇപ്പോഴും എറണാകുളം ജില്ലയിലെ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ പരിശോധനയിലാണെന്നാണ് 'പരാതിയുടെ തത്സ്ഥിതി' എന്ന ഓൺലൈൻ വിൻഡോയിൽ കാണുന്നത്.
പരാതി നല്കി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് ഓവർസീയർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇതോടെ പരിശോധനകളുടെ എണ്ണം 10 കടന്നു. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ പരിശോധന റിപ്പോർട്ട്, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി റിപ്പോർട്ട്, ലോകായുക്ത റിപ്പോർട്ട് എന്നിങ്ങനെയുള്ള സുപ്രധാന റിപ്പോർട്ടുകളും എന്നിവ ഇതിലുൾപ്പെടുന്നു.
നിയമസഭയിൽ സബ്മിഷൻ ആയി അവതരിപ്പിക്കപ്പെട്ടതും ജലവിഭവ മന്ത്രി മറുപടി നല്കിയതുമാണ് ബണ്ട് പ്രശ്‌നം. ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്മേൽ സർക്കാർ നടപടിയിലെ പിഴവ് ചോദ്യം ചെയ്ത് കൊച്ചി തുറമുഖ അതോറിറ്റി സമർപ്പിച്ച കേസാണ് ഇനി വരാനുള്ളതെന്നും അതിൽ തീർപ്പ് കൽപ്പിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടൽ ആവശ്യമാണെന്നുമാണ് സ്വാസ് ആവശ്യപ്പെടുന്നത്.
ഡിസംബറിലെ സ്ഥലപരിശോധന കഴിഞ്ഞ് ഒരു മാസമായിട്ടും നടപടിയാകാത്തത് ജനങ്ങളോടുളള വെല്ലുവിളിയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
വടുതല ബണ്ട്
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ 2009- 10കാലത്ത് റെയിൽവേ മേല്പാലം നിർമ്മിക്കുന്നതിനാണ് വടുതല ബണ്ട് നിർമ്മിച്ചത്. പണി തീർന്നെങ്കിലും പൊളിക്കാത്ത ബണ്ട് 2018ലെ പ്രളയകാലത്ത് എറണാകുളത്തുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് ജലസേന വകുപ്പ്, കേരി (കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.
2010ൽ ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും ബണ്ട് നീക്കിയെന്നാണ് റെയിൽ വികാസ് നിഗം ലിമിറ്റഡും നിർമ്മാണ കമ്പനിയായ അഫ്കോൺസും അറിയിച്ചിരുന്നത്. 25ലക്ഷം ഘനമീറ്റർ മണ്ണും ചെളിയും നിറഞ്ഞതിനാൽ വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെയുള്ള 20ൽ 18 തൂണുകളുടെ ഇടയിലൂടെയും ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെ 13ൽ 10 തൂണുകൾക്കിടയിലൂടെയും മത്സ്യബന്ധന യാനങ്ങൾക്ക് പോകാനാവില്ല.