
കൊച്ചി: കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ ചാൻസലറായ ഗവർണറെടുത്ത തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിലടക്കം നിയമസഭ കൊണ്ടുവന്ന ഭേദഗതി സംബന്ധിച്ചാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ച് നിലപാട് തേടിയത്. ചാൻസറുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി 18ന് പരിഗണിക്കാനായി മാറ്റി.
ഒൻപതു സർവകലാശാലകളിൽ വി.സിമാരുടെ സ്ഥിര നിയമനത്തിന് ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡോ. മേരി ജോർജാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിയമസഭ പാസാക്കിയ സർവകലാശാല ബില്ലുകളിൽ ഗവർണറുടെ അനുമതി വൈകുന്നതിനാലാണ് വി.സി നിയമനവും വൈകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഓരോ വി.സിയുടെയും നിയമ നനടപടികൾ വ്യത്യസ്തമാണെന്ന് സർക്കാർ വിശദീകരിച്ച സാഹചര്യത്തിൽ,ഹർജി നിലനിൽക്കുമോയെന്നാവും കോടതി ആദ്യം പരിശോധിക്കുക.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിയോഗിക്കാൻ രാജ്ഭവനിൽ നിന്ന് പലതവണ കത്തു നല്കിയിട്ടും സർവകലാശാലകൾ തയാറാകുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ നിയമസഭ വരുത്തിയ ഭേദഗതിയനുസരിച്ച് ,വൈസ് ചാൻസലർമാരുടെ നിയമനാധികാരം ഗവർണർക്കല്ലെന്ന് സർക്കാർ വാദിച്ചു.
ഗവർണറെ തടഞ്ഞ കേസ്:
എസ്.എഫ്.ഐ പ്രവർത്തകരുടെ
ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
കൊച്ചി: തിരുവനന്തപുരത്ത് ഡിസംബർ 11ന് ഗവർണറെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാൻ മാറ്റി. ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ് ഹർജിക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഓൺലൈനിൽ വിളിച്ചു വരുത്തി. അടച്ചിട്ട കോടതിയിൽ ഇവർക്കു പറയാനുള്ളത് സിംഗിൾബെഞ്ച് കേട്ടശേഷമാണ് ഹർജി വിധിപറയാൻ മാറ്റിയത്. ഹൈക്കോടതിയുടെ ആവശ്യപ്രകാരം വിദ്യാർത്ഥികളുടെ ഹാജർ നിലയടക്കമുള്ള രേഖകൾ ഹാജരാക്കിയിരുന്നു.
ഒന്നു മുതൽ ഏഴു വരെ പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ് ജാമ്യഹർജി നല്കിയത്.