
കൊച്ചി:ജീവിത പ്രതിസന്ധികളിൽ അത്താണിയായി വീട്ടിൽ തുടങ്ങിയ വാഷിംഗ് യൂണിറ്റ് ലക്ഷങ്ങളുടെ വരുമാനമുള്ള സംരംഭമായി വളർന്നതിന്റെ സന്തോഷത്തിലാണ് എറണാകുളം കാലടി സ്വദേശി മിനി ഷാജി.
2010ൽ അച്ഛൻ ആശുപത്രിയിലായപ്പോൾ നേരിട്ട കടുത്ത സാമ്പത്തികപ്രതിസന്ധി മിനിയെ സ്വയംതൊഴിൽ സംരംഭത്തിൽ എത്തിക്കുകയായിരുന്നു. ഹോട്ടലുകളിലെ വിരിപ്പുകളും ടവ്വലുകളും മാത്രം അലക്കുന്ന സ്‌മാഡെറ്റ് എന്ന വാഷിംഗ് യൂണിറ്റിന് 2011ൽ തുടക്കമിട്ടു. 30ലേറെ ഹോട്ടലുകളിലെ പുതപ്പ്, വിരിപ്പ്, തലയണകവർ, ടവ്വൽ എന്നിവ ഇവിടെ അലക്കി മിനുക്കുന്നു.
ആദ്യകാലത്ത് പ്രതിസന്ധികൾ നേരിട്ടെങ്കിലും പതിയെ വിജയത്തിലെത്തി. 25 കിലോയുടെ വാഷിംഗ് മെഷീൻ, സ്പിന്നർ, 25 കിലോയുടെ രണ്ട് ഡ്രയർ, തുണികൾ തേച്ചുമടക്കാൻ ഗുജറാത്തിൽ നിന്നെത്തിച്ച ഏഴു ലക്ഷത്തിന്റെ യന്ത്രം എന്നിവയടക്കം 25 ലക്ഷത്തിലേറെ രൂപയുടെ മെഷീനുകൾ വീടിനോട് ചേർന്നുള്ള യൂണിറ്റിലുണ്ട്. വൈദ്യുതി നിരക്കും ഗതാഗത ചെലവും എട്ട് ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ മാസച്ചെലവുകൾ കഴിഞ്ഞ് ഒന്നര ലക്ഷത്തോളം രൂപ സമ്പാദിക്കുന്നുണ്ട് ഈ വീട്ടമ്മ.
പുതിയ യൂണിറ്റ് നെടുമ്പാശേരിയിൽ
നെടുമ്പാശേരിയിൽ പുതിയ യൂണിറ്റിന് ആറ് സെന്റ് സ്ഥലം വാങ്ങി രണ്ടു നില കെട്ടിടം പണിതു. 50കിലോ വീതം തുണി അലക്കാനും ഉണക്കാനും തേയ്ക്കാനും ശേഷിയുള്ള മെഷീനുകളുമെത്തിച്ചു. പഴയ യൂണിറ്റ് നിലനിറുത്തിയാണ് പുതിയത് തുടങ്ങുന്നത്. എട്ട് ജീവനക്കാരുണ്ട്.
സംരംഭത്തിന്റെ വളർച്ചയിൽ ഭർത്താവ് ഷാജിക്കും മകൾ അതുല്യയ്ക്കും മകൻ അദ്വൈതിനുമെല്ലാം വലിയ പങ്കുണ്ടെന്ന് മിനി പറയുന്നു. ഷാജിയുടെ സ്റ്റുഡിയോ 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ടപ്പോഴും കുടുംബത്തിന് താങ്ങായത് വാഷിംഗ് യൂണിറ്റാണ്.
മകളുടെ കല്യാണത്തിനുൾപ്പെടെ സഹായമായത് ഈ വാഷിംഗ് യൂണിറ്റാണ്
- മിനി ഷാജി