
കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ഉടൻ ആരംഭിക്കും. കെ.എം.ആർ.എല്ലിന്റെ വിവിധ പദ്ധതികളുടെ അവലോകനത്തിന് മന്ത്രി പി. രാജീവ് വിളിച്ച യോഗത്തിലാണ് തീരുമാനം. പ്രാഥമിക ഘട്ടത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവീസ് വീതമാണുണ്ടാകുക.
കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ഇനി നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഒപ്പം ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കും.
ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിന് ഇടപെടൽ നടത്തും. വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിനായി മെട്രോ റെയിലിൽ നിലവിലുള്ളതിന് സമാനമായ നിയമ നിർമ്മാണം നടത്താൻ കെ.എം.ആർ.എൽ ജലഗതാഗത വകുപ്പുമായി ചേർന്ന് ചർച്ച നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന നടപ്പാത, മീഡിയനുകളുടെ നിർമ്മാണം എന്നിവയിൽ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കൊച്ചി കോർപ്പറേഷൻ, വിവിധ മുനിസിപ്പാലിറ്റികൾ, മൊബൈൽ സർവീസ് ദാതാക്കൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാം
ഘട്ടം വിലയിരുത്തി
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രി വിലയിരുത്തി. ഫീഡർ സർവീസുകൾക്കായുള്ള ഇലക്ട്രിക് ബസുകൾ പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന തരത്തിൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുന്നതിന് പദ്ധതി തയാറാക്കും. കനാൽ പുനരുദ്ധാരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കും. ഇടപ്പള്ളി കനാൽ, നാല് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കിഫ്ബിയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ചിലവന്നൂർ ബണ്ട് റോഡ് പാലം, മാർക്കറ്റ് കനാൽ നവീകരണം എന്നിവ സമയബന്ധിതമായി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മെട്രോ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാക്കും. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ എസ്.അന്നപൂരണി, ഡോ.എം.പി. രാംനവാസ്, സഞ്ജയ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.