
കൊച്ചി: മോദി പ്രഭാവത്തിൽ നഗരം നിശ്ചമാകുന്ന കാഴ്ചയ്ക്കാണ് ഇന്നലെ കൊച്ചി സാക്ഷ്യം വഹിച്ചത്. ദി റിയൽ 'മോദി ഷോ'... നഗരത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ അക്ഷരാർത്ഥത്തിൽ ആവേശക്കടലിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ... രാജ്യത്തിന്റെ പ്രധാന സേവകനെ കാണാൻ മണിക്കൂറുകൾ കാത്തുനിന്ന ആയിരക്കണക്കിനാളുകളുടെ ആവേശം അണപൊട്ടിയ അന്തരീക്ഷത്തിലുയർന്ന ജയ് മോദി...ജയ് ശ്രീറാം...ഭാരത് മാതാ കി ജയ് വിളികൾക്കിടയിലേക്ക് വൈകിട്ട് 7.40ഓടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വന്നെത്തി.
ചുറ്റും പഴുതടച്ച കനത്ത സുരക്ഷയൊരുക്കിയ എസ്.പി.ജി കമാൻഡോകളുടെയും സംസ്ഥാന പൊലീസിന്റെയും അകമ്പടിക്ക് നടുവിലൂടെ കെ.പി.സി.സി ജംഗ്ഷനിലക്ക് വാഹനവ്യൂഹം എത്തിയപ്പോൾ മുതൽ കാത്തുനിന്നവർ പുഷ്പവൃഷ്ടി തുടങ്ങി. ബി.ജെ.പിയെന്ന് ഇരുവശത്തുമെഴുതിയ തൊപ്പി ധരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം കാവിയും പൂക്കളും പുതച്ച തുറന്ന വാഹനത്തിലേക്ക് കയറിയ പ്രധാനമന്ത്രി ഇരുവശത്തമുള്ളവരെ കൈവീശി അഭിവാദ്യം ചെയ്തു.
പാറിപ്പറന്ന പാർട്ടിപ്പതാകകൾക്ക് നടുവിൽ നിന്ന് മോദീ...മോദീ എന്ന് താളത്തിലുള്ള മുദ്രാവാക്യം വിളികളും അഭിവാദ്യങ്ങൾക്കും നേർക്ക് നിറചിരിയോടെ ഇരുകൈകളും വീശി പ്രത്യഭിവാദ്യം ചെയ്ത് വാഹനവ്യൂഹം മുന്നോട്ട്.
ഇരുമ്പുകമ്പികൾ കൊണ്ട് കെട്ടിത്തിരിച്ച ബാരിക്കേഡിനുള്ളിൽ ചിലർ ആവേശം കൊണ്ട് തുള്ളിച്ചാടി. സംസ്ഥാനത്തിന്റെ നാല് തെക്കൻ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർക്ക് മതിയാവോളം കാണാൻ പാകത്തിന് മെല്ലെയാണ് വാഹനവ്യൂഹം മുന്നോട്ട് നീങ്ങിയത്. ജനറൽ ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവർ മുകൾ നിലയിൽ നിന്ന് ഇരുകൈകളും വീശി മോദിയെ അഭിവാദ്യം ചെയ്തു.
ഒരു കിലോമീറ്ററും 300 മീറ്ററും മാത്രം ദൂരത്തിലെ റോഡ് ഷോ ഗസ്റ്റ് ഹൗസ് പരിസരത്തേക്ക് എത്തുമ്പോൾ സമയം 8.15 ആയി. കെ.പി.സി.സി ജംഗ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ച ശേഷം അവിടെ നിന്നുള്ള ആളുകൾ പിരിഞ്ഞു പോകാതെ ബാരിക്കേഡിനുള്ളിലൂടെ വാഹനവ്യൂഹം നീങ്ങുന്നതിനൊപ്പം നീങ്ങാൻ ശ്രമിച്ചതോടെ പ്രവർത്തകർ വീർപ്പു മുട്ടി. ബി.ജെ.പി. നേതാക്കളായ ശോഭ സുരേന്ദ്രൻ, നാരായണൻ നമ്പൂതിരി, അൽഫോൻസ് കണ്ണന്താനം, എ.എൻ.രാധാകൃഷ്ണൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു തുടങ്ങിയവർ റോഡ്ഷോയ്ക്ക് നേതൃത്വം നൽകി.
പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്
കൊച്ചി: പ്രധാനമന്ത്രിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിത്തുടങ്ങിയ പൊലീസ് ഇന്നലെ അത് നെല്ലിട വ്യത്യാസമില്ലാതെ നടപ്പാക്കി. രാവിലെ മുതൽ തന്നെ നഗരത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു. ഉച്ചയ്ക്ക് രണ്ടുമുതൽ നഗരത്തിനുള്ളിലേക്കുള്ള വാഹനവരവ് കർശനമായി നിയന്ത്രിച്ചു. ഹൈക്കോർട്ട് ജംഗ്ഷൻ, എം.ജി റോഡ്, രാജാജി ജംഗ്ഷൻ, കലൂർ ജംഗ്ഷൻ, തേവര മട്ടുമ്മൽ ജംഗ്ഷൻ, തേവര ഫെറി, ബി.ഒ.ടി ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
വൈകിട്ട് അഞ്ചോടെ കെ.പി.പി.സി. ജംഗ്ഷനിലൂടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് അരമണിക്കൂർ മുമ്പ് എം.ജി റോഡിലെ കെ.പി.സി.സി ജംഗ്ഷൻ വരെയുള്ള വാഹനങ്ങൾ പൂർണമായി ഒഴിപ്പിച്ചു. റോഡ് ഷോ ആരംഭിക്കുന്നയിടം മുതൽ ഗസ്റ്റ്ഹൗസ് വരെയുള്ള റോഡിൽ ബാരിക്കേഡ് കെട്ടിയാണ് തിരിച്ചതെങ്കിൽ നേവൽ ബേസിൽ നിന്ന് കെ.പി.സി.സി ജംഗ്ഷൻ വരെയുള്ള സ്ഥലത്ത് വടംകെട്ടിയും നിയന്ത്രണമേർപ്പെടുത്തി.