നെടുമ്പാശേരി: വിമാനയാത്രയ്ക്കിടയിൽ ശ്വാസതടസം അനുഭവപ്പെട്ട വ്യക്തിക്ക് രക്ഷകനായി സഹയാത്രികനായ ഡോക്ടർ. കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് ആകാശ എയർലൈൻസിൽ മുംബയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനാണ് ഓക്‌സിജന്റെ കുറവും ഉയർന്ന രക്തസമ്മർദ്ദവുംമൂലം ശ്വാസതടസമുണ്ടായത്. ഇത് തൊട്ടടുത്ത സീറ്റീൽ യാത്രചെയ്യുകയായിരുന്ന ആലുവ രാജഗിരി ആശുപത്രിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റായ ഡോ. സിറിയക് അബി ഫിലിപ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന് തുണയായത്.
യാത്രക്കാരന് ശ്വാസതടസം അനുഭവപ്പെടുന്നതുകണ്ട് വിമാനത്തിലെ ജീവനക്കാരി നെബുലൈസർ സേവനം ലഭ്യമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഡോക്ടർ നടത്തിയ പരിശോധനയിൽ ഇടതുവശത്തെ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തി. രക്തസമ്മർദ്ദവും ഉയർന്ന നിലയിലായിരുന്നു. വൃക്ക തകരാറിലാണെന്നും, ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും യാത്രക്കാരനിൽനിന്ന് ഡോക്ടർ മനസ്സിലാക്കി. അമിത രക്തസമ്മർദത്തിന് കഴിക്കുന്ന മരുന്നിന്റെ കുറിപ്പുകൾ അയാളുടെ ഫോണിൽ ഉണ്ടായിരുന്നു. തുടർന്ന് രക്തസമ്മർദം കുറയ്ക്കാനുള്ള മരുന്ന് കുത്തിവച്ച് രോഗിയുടെ രക്തസമ്മർദം നിയന്ത്രണവിധേയമാക്കി. വിമാനം മുംബയിൽ ഇറങ്ങിയ ഉടനെ രോഗിയെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അടിയന്തര ഡയാലിസിസിന് വിധേയനായ രോഗി സുഖംപ്രാപിച്ച് വരുന്നു. ഡോക്ടറുടെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് യാത്രക്കാരന്റെ കുടുംബവും ആകാശ വിമാനകമ്പനിയുടെ ഉടമ ആദിത്യഘോഷും നന്ദി അറിയിച്ചു.