കൊച്ചി: ബാറിലെത്തിയ വയോധികനെ കൈയേറ്റം ചെയ്യുന്നത് ചോദ്യംചെയ്ത യുവാക്കളെ മർദ്ദിച്ച കേസിൽ ബാർ ജീവനക്കാരായിരുന്ന പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ്. ഉദയംപേരൂരിലെ ഏകചക്ര ബാറിലെ ജീവനക്കാരായിരുന്ന മലപ്പുറം തിരൂർ സ്വദേശി ഉദിത് മോഹൻ (27), മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി സിറിൽ ജോർജ് (30), തൃശൂർ അന്തിക്കാട് സ്വദേശി സുനീഷ് (29), ഉദയംപേരൂർ പണ്ടാരിക്കൽ സുരേഷ് (55) എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ അസി. സെഷൻ ജഡ്ജ് രഹന രാജീവ് ശിക്ഷിച്ചത്.
രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാറിൽ മദ്യപിക്കാൻ വന്ന വയോധികനെ പ്രതികൾ അസഭ്യം പറയുകയും വലിച്ചിഴച്ചു പുറത്താക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മുകേഷ്, സൂര്യ എന്നിവരെ പ്രതികൾ മർദിച്ചവശരാക്കിയെന്നാണ് കേസ്. മുകേഷിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.
ഉദയംപേരൂർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ജി. മേരി ഹാജരായി.