
കൊച്ചി: പാവപ്പെട്ട വൃക്കരോഗികൾക്ക് സാന്ത്വനമേകാൻ ഇന്ത്യയ്ക്ക് തന്നെ മാതൃകയായി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഡയാലിസിസ് ബ്ലോക്ക്. മറ്റു ആശുപത്രികളേക്കാൾ
ആധുനിക സൗകര്യത്തോടെയാണ് കെട്ടിടമൊരുങ്ങുന്നത്. 54 ഡയാലിസിസ് മെഷീനുകളിൽ ദിവസം 200ൽപരം പേർക്ക് ചികിത്സ നൽകാം.
ഹൈബി ഈഡൻ എം.എൽ.എ. ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് നീക്കിവച്ച 2 കോടി രൂപ ചെലവഴിച്ച് ആശുപത്രി വളപ്പിൽ നിർമ്മിച്ച 10,800 ചതുരശ്ര അടി മൂന്നുനില കെട്ടിടമാണ് ഡയാലിസിസ് ബ്ളോക്ക്. എട്ട് കോടി രൂപയാണ് ബ്ളോക്കിന്റെ മൊത്തം ചെലവ്. ഓരോ നിലയിലും 18 മെഷീനുകൾ വീതമാണ് ക്രമീകരിച്ചിട്ടുള്ളത്.
ആർക്കും ചികിത്സ
ഡയാലിസിസ് ആവശ്യമുള്ള ആർക്കും ചികിത്സ ലഭ്യമാകും. ബുക്കിംഗ് അനുസരിച്ച് ആദ്യമെത്തുന്നയാൾക്ക് ആദ്യമെന്നാണ് തത്വം. ആർക്കും പ്രത്യേക പരിഗണനയില്ല. ഇന്നലെ വരെ 440 പേർ ബുക്കു ചെയ്തിട്ടുണ്ട്. മുമ്പ് ദിവസം 66 പേർക്ക് വരെ ഡയാലിസിസ് ചെയ്തിരുന്ന സ്ഥാനത്ത് ഇനി മുതൽ നാല് ഷിഫ്റ്റിലായി 162 മുതൽ 216 വരെ രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും.
200 രൂപ ചെലവ്
ഒരു ഡയാലിസിസ് 200 രൂപയാണ് നിരക്ക്. പുറത്ത് 750 മുതൽ 2500-3000 വരെയുണ്ട്. സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് ഉളളവർ പണം നൽകേണ്ടതില്ല.
ഡയാലിസ് യൂണിറ്റ് സൂപ്പർ !
54 ഡയാലിസിസ് മെഷീനുകൾ
54 ഐ.സി.യു ഡയാലിസിസ് കിടക്കകൾ
സെൻട്രലൈസ്ഡ് ഓക്സിജൻ സെക്ഷൻ എയർ
6 ബയോ കാർബണേറ്റ് മിക്സറുകൾ
ഓരോ ഫ്ലോറിലും ഹെൽപ്പ് ഡെസ്ക്ക്
6 നഴ്സിംഗ് സ്റ്റേഷനുകൾ
24 വാഷിംഗ് ഏരിയ
ടോയ്‌ലെറ്റ് സൗകര്യങ്ങൾ
സ്റ്റാഫ് റെസ്റ്റ് റൂം
ഇൻഷ്വറൻസ് കൗണ്ടർ
ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ.ഒ.പ്ലാന്റ്
ഇന്ത്യയിൽ തന്നെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്രയും ഡയാലിസിസ് മെഷീനുകൾ സജ്ജമാക്കുന്നത്.
ഹൈബി ഈഡൻ എം.പി.
8 കോടി
ഐ.ഒ.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ സി.എസ്.ആർ. ഫണ്ടുകൾ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സെൻട്രൽ, കൊച്ചിൻ ടൈറ്റാൻ എന്നിവരുടെ പിന്തുണയും ആശുപത്രി വികസന സമിതിയിൽ നിന്നുള്ള തുക എന്നിവയെല്ലാം കൂടി ആകെ 8 കോടി രൂപയോളം പദ്ധതിയ്ക്ക് ചിലവായി.
54-60 സ്റ്റാഫ്
ഒരു നെഫ്രോളജി ഡോക്ടറും മൂന്നു ജൂനിയർ ഡോക്ടർമാരും എപ്പോഴുമുണ്ടാകും. നെഫ്രോളജി വിഭാഗം മേധാവി ഡോ.സന്ദീപ് ഷേണായുടെ നേതൃത്വത്തിലാണ് ഡയാലിസിസ് ബ്ളോക്കിന്റെ പ്രവർത്തനം. 26 ടെക്നിഷ്യന്മാരും 17 നഴ്സുമാരും 10 പാരാമെഡിക്കൽ സ്റ്റാഫും യൂണിറ്റിൽ ആകെയുണ്ടാകും. സ്റ്റാഫിന്റെ എണ്ണം ഇനിയും വർദ്ധിപ്പിക്കും.