കൊച്ചി: ജയിലിലെ സൗഹൃദത്തെത്തുടർന്ന് ഒന്നിച്ച് മോഷണം നടത്തിയ രണ്ടംഗ സംഘത്തെ പെരുമ്പാവൂർ പൊലീസ് പിടികൂടി. രാത്രിയിൽ പാർക്ക് ചെയ്തിരിക്കുന്ന ടോറസ് ലോറികളിൽനിന്ന് സ്‌കൂട്ടറിൽ കറങ്ങിനടന്ന് ബാറ്ററിമോഷണം നടത്തിയ ചുള്ളി അയ്യമ്പുഴ കോലാട്ടുകുടി ബിനോയി (40), പോഞ്ഞാശേരി അഞ്ജനത്ത് നൗഷാദ് (57) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 18ന് പുലർച്ചെ പോഞ്ഞാശേരി, മരോട്ടിച്ചുവട് ഭാഗങ്ങളിൽ നിന്നായി രണ്ട് ടോറസ് ലോറികളിലെ ബാറ്ററികൾ മോഷണംപോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ, പുത്തൻകുരിശ്, അയ്യമ്പുഴ, കാലടി , അങ്കമാലി, ഹിൽപാലസ്, ചാലക്കുടി സ്റ്റേഷനുകളിലായി 25 ലധികം മോഷണക്കേസുകൾ ബിനോയിക്കുണ്ട്. 10 ദിവസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. നൗഷാദ് രണ്ടുമാസം മുമ്പാണ് അനധികൃത മദ്യവില്പന നടത്തിയ കേസിൽ ജയിലിലായത്. തൊടുപുഴ മുട്ടം ജയിലിൽ വച്ച് പരിചയപ്പെട്ട ഇവർ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം ഒരുമിച്ച് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ബാറ്ററികൾ ചാലക്കുടിയിൽനിന്ന് കണ്ടെടുത്തു.
ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐമാരായ ഒ.എ. രാധാകൃഷ്ണൻ, എൻ.പി.
ശശി, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.എൻ. ബിനു, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.