moucmfri

കോശാധിഷ്ടിത മത്സ്യമാംസം വികസിപ്പിക്കും

നെയ്മീൻ, ആവോലി മീനുകളിൽ ഗവേഷണം

കൊച്ചി: ഇന്ത്യയിൽ ആദ്യമായി സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഒരുങ്ങുന്നു. ഉയർന്ന വിപണി മൂല്യമുള്ള കടൽമത്സ്യങ്ങളായ നെയ്‌മീൻ, ആവോലി തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ ഗവേഷണം.

മീനുകളിൽ നിന്നു പ്രത്യേക കോശങ്ങൾ വേർതിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തിൽ വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളർത്തിയെടുക്കുന്ന മാംസത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടൽ മത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും പദ്ധതി സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) രീതിയിലുള്ള ഗവേഷണ സഹകരണത്തിനായി ന്യൂഡൽഹി ആസ്ഥാനമായ നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയമുമായി സി.എം.എഫ്.ആർ.ഐ ധാരണ ഒപ്പിട്ടു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനും നീറ്റ് മീറ്റ് ബയോടെക് സി.ഇ.ഒ ഡോ. സന്ദീപ് ശർമ്മയും ധാരണാപത്രം കൈമാറി.

ധാരണ ഇങ്ങനെ

1. കടൽമീനുകളുടെ കോശവികസന ഗവേഷണത്തിന് സി.എം.എഫ്.ആർ.ഐ നേതൃത്വം നൽകും

2. സെല്ലുലാർബയോളജി ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന സി.എം.എഫ്.ആർ.ഐയിലെ സെൽകൾച്ചർ ലബോറട്ടറിയിൽ പരീക്ഷണം നടത്തും

3. ജനിതക ജൈവരാസ വിശകലന പഠനങ്ങളും സി.എം.എഫ്.ആർ.ഐ നടത്തും

4. കോശവളർച്ച അനുകൂലമാക്കുന്നതുൾപ്പെടെ മറ്റ് പ്രവർത്തനങ്ങളും ബയോറിയാക്ടറുകളിലൂടെ ഉത്പാദനം കൂട്ടുന്നതിനും നീറ്റ് മീറ്റ് ബയോടെക് നേതൃത്വം നൽകും

വളരും അമേരിക്കക്കൊപ്പം

കോശ അധിഷ്ടിത മത്സ്യമാംസ മേഖലയിൽ സിംഗപ്പൂർ, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഗവേഷണ പുരോഗതിക്കൊപ്പമെത്താൻ പൊതുസ്വകാര്യ ഗവേഷണ പങ്കാളിത്തം ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്. ഭക്ഷ്യപോഷക സുരക്ഷ കൈവരിക്കാൻ മാത്രമല്ല, സമുദ്ര പരിസ്ഥിതി മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. ആവശ്യകതക്കനുസരിച്ച് സുസ്ഥിരവും സുരക്ഷിതവുമായ സമുദ്ര ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനത്തിന് പുതിയ നീക്കം വഴിയൊരുക്കമെന്നും ഗവേഷകർ പറഞ്ഞു.

''മറ്റു ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ കടൽ മീനുകളുടെ കോശവികസന രംഗത്ത് മുൻനിരയിലെത്തിക്കുന്നതിനുള്ള ഗവേഷണ പുരോഗതിയാണ് ലക്ഷ്യമിടുന്നത്.""

ഡോ.എ. ഗോപാലകൃഷ്ണൻ

ഡയറക്ടർ

സി.എം.എഫ്.ആർ.ഐ